കാക്കിക്കുള്ളിലെ ഗുണ്ടയുടെ കരങ്ങള്‍ അനാഥരാക്കിയത് ഈ കുടുംബത്തെ..! പിതാവ് മരിച്ച് ആറുമാസം കഴിയുന്നതിന് മുമ്പ് മകനും..

നെയ്യാറ്റിന്‍കര: കള്ളിന്റെ പുറത്ത് ഡിവൈഎസ്പി കലിതീര്‍ത്തത് സനല്‍ എന്ന ചെറുപ്പക്കാരനോട്. കാക്കിക്കുള്ളിലെ ഗുണ്ടയുടെ കരങ്ങള്‍ അനാഥരാക്കിയത് സനലിന്റെ ഭാര്യ വിജിയെയും മൂന്നര വയസുള്ള മകന്‍ ആല്‍ബിനെയും രണ്ടരവയസുള്ള മകള്‍ അലനെയുമാണ്. ഇലക്ട്രിക്കല്‍, പ്‌ളംബിംഗ് ജോലികള്‍ ചെയ്തിരുന്ന സനല്‍ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു.

സനലിന്റെ പിതാവ് ഗവ പ്രസിലെ ജോലിക്കാരനായിരുന്ന സോമരാജന്‍ ജീവനൊടുക്കിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ആ ദുഖത്തില്‍ നിന്ന് കരകയറും മുമ്പാണ് അടുത്ത ദുരന്തം. സോമരാജന്റെ മരണത്തിനു ശേഷം കഠിനാദ്ധ്വാനം ചെയ്ത് സനല്‍ പുതിയ വീട് നിര്‍മ്മിച്ചു. അടുത്തിടെ ഒരു ആള്‍ട്ടോ കാറും വാങ്ങിയിരുന്നു.

ഡിവൈഎസ്പിയുടെ ക്രൂരത കണ്ടില്ലെന്ന് പോലീസ് നടിക്കുകയാണെന്ന് ആരോപണം ശക്തമാകുന്നു. അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ പോലും പോലീസ് മുതിരുന്നില്ല. അതേസമയം ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് സനലിന്റെ ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ ഡിവൈഎസ്പി തമിഴ്‌നാട്ടിലേക്ക് മുങ്ങിയെന്നാണ് പുതിയ വിവരം.

Exit mobile version