മുസാഫര്‍പുര്‍ ആശുപത്രിയുടെ പുറകില്‍ കത്തിയ മൃതദേഹങ്ങളും അസ്ഥികൂടങ്ങളും; അവശിഷ്ടങ്ങള്‍ക്കായി തെരുവു നായ്ക്കള്‍ കടിപിടി കൂടുന്നത് നിത്യസംഭവമെന്ന് നാട്ടുകാര്‍

നിരവധി തലയോട്ടികളും എല്ലുകളുമാണ് ആശുപത്രിയുടെ പുറകില്‍ നിന്നും കണ്ടെത്തിയത്

പട്‌ന: മുസാഫര്‍പുര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പുറകില്‍ കത്തിയ മൃതദേഹങ്ങളും അസ്ഥികൂടങ്ങളും കണ്ടെത്തി. മസ്തിഷക ജ്വരം ബാധിച്ച് നൂറിലേറെ കുട്ടികള്‍ മരിക്കുകയും നിരവധി കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലും കഴിയുന്ന ഹോസ്പിറ്റലില്‍ ഇത്തരത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലുണ്ടായ അനാസ്ഥയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

നിരവധി തലയോട്ടികളും എല്ലുകളുമാണ് ആശുപത്രിയുടെ പുറകില്‍ നിന്നും കണ്ടെത്തിയത്. പലയിടങ്ങളിലായി ചിതറിക്കിടന്ന നിലയിലായിരുന്നു ഇവ. മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതും ഒരു വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട ചിത്രങ്ങളില്‍ വ്യക്തമായി കാണാം. മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി തെരുവു നായ്ക്കള്‍ കടിപിടി കൂടുന്നത് ഇവിടെ നിത്യ സംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഏറ്റെടുക്കാന്‍ ആരുമില്ലാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിന്റെ അവശിഷ്ടങ്ങളാണ് ആശുപത്രി വളപ്പിലുള്ളതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version