അവസാന നിമിഷവും തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്; ബിജെപി ഇതര സര്‍ക്കാരിനായി ശ്രമം ശക്തം; രാഹുല്‍ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി

ബിജെപി ഇതര സര്‍ക്കാരിനായി അവസാന നിമിഷവും തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാരിനായി അവസാന നിമിഷവും തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. തെന്നിന്ത്യയില്‍ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. രാവിലെ പത്തുമണിയോടെയാണ് രാഹുലുമായി നായിഡു കൂടിക്കാഴ്ച നടത്തിയത്.

തെന്നിന്ത്യയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനായി നെട്ടോട്ടമോടുകയാണ് ചന്ദ്രബാബു നായിഡു. നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഹുലിനെ സന്ദര്‍ശിച്ച നായിഡു, ഡല്‍ഹിയില്‍നിന്ന് ഉച്ചയ്ക്കു ശേഷം ലഖ്നൗവിലേക്ക് പോയി. എസ്പി നേതാവ് അഖിലേഷ് സിങ് യാദവ്, ബി എസ് പി നേതാവ് മായാവതി എന്നിവരുമായും കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം.

ശേഷം ഏഴുമണിയോടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം ആന്ധ്രയിലേക്ക് തിരിക്കുമെന്നാണ് സൂചന. ടിആര്‍എസ് ഉള്‍പ്പെടെ ബിജെപി വിരുദ്ധചേരിയിലുള്ള ഏത് പാര്‍ട്ടിയും തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മഹാസഖ്യത്തില്‍ ചേരുന്നതിനെ സ്വാഗതം ചെയ്യുന്നതായി വെള്ളിയാഴ്ച നായിഡു വ്യക്തമാക്കിയിരുന്നു.

Exit mobile version