ബിജെപി വിരുദ്ധരുടെ റാലിയില്‍ പങ്കെടുക്കും; മമതാ ബാനര്‍ജിയുടെ റാലിക്ക് പിന്തുണയുമായി ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ

മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന റാലിയില്‍ ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ പങ്കെടുക്കും

ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ പാര്‍ട്ടികളെ ചേര്‍ത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന റാലിയില്‍ ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ പങ്കെടുക്കും. ബിജെപി വിമതനായ യശ്വന്ത് സിന്‍ഹ തുടങ്ങിയ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് താന്‍ റാലിയില്‍ പങ്കെടുക്കുന്നതെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രതികരണം.

മമതയെ ദേശീയ നേതാവെന്ന് വിശേഷിപ്പിച്ച സിന്‍ഹ, ‘മമത വെറും പ്രാദേശിക നേതാവല്ല. പ്രമുഖ ദേശീയ നേതാവാണെന്നും പറഞ്ഞു. േലാക്സഭാ തെരഞ്ഞെടുപ്പിനുശേഷം മമതാ ബാനര്‍ജിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിയുമോയെന്ന് ചോദിച്ചപ്പോള്‍ ‘ തെരഞ്ഞെടുപ്പിനുശേഷം ജനവിധിയുടെ അടിസ്ഥാനത്തില്‍ നേതാക്കളും ജനങ്ങളുമാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. തീര്‍ച്ചയായും മികച്ച വ്യക്തിത്വമുള്ളവരുടെ കൂട്ടത്തിലാണ് മമത ബാനര്‍ജി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാട്ന സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ അംഗമായ ശത്രുഘ്നന്‍ സിന്‍ഹ മമതിയുടെ റാലിയിലെ മുഖ്യ പ്രാസംഗികരിലൊരാളാണ്. സിന്‍ഹയ്ക്കു പുറമേ എച്ച്ഡി ദേവഗൗഡ, അദ്ദേഹത്തിന്റെ മകന്‍ എച്ച്ഡി കുമാരസ്വാമി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് ശരത് പവാര്‍, ആര്‍ജെഡി നേതാവ് ലാലു യാദവിന്റെ മകന്‍ തേജസ്വി യാദവ് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.

Exit mobile version