മരിച്ചുപോയ സുഹൃത്തിന്റെ 14കാരിയായ മകളെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കി; കൂട്ടുനിന്ന് ഭാര്യ; പ്രതി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: മരിച്ചുപോയ സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ സംരക്ഷിനെന്ന പേരിൽ വീട്ടിൽ കൊണ്ടുവന്ന് പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സർക്കാരുദ്യോഗസ്ഥന് എതിരെ കേസ്. 14 വയസ്സുള്ള പെൺകുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് ഇയാൾക്കെതിരെ കേസെടുത്ത ഡൽഹി പോലീസ് പറയുന്നത്.

ഡൽഹി സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പീഡനത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

പീഡനത്തിന് ഇരയായ പെൺകുട്ടി പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. 2020ൽ പിതാവ് മരിച്ചതിനു പിന്നാലെയാണ് കുട്ടിയെ ഉദ്യോഗസ്ഥൻ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്.

തുടർന്ന് 2020നും 2021നും ഇടയിൽ നിരവധി തവണ ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടി ഗർഭിണിയായപ്പോൾ ഈ വിവരം ഭാര്യയെ അറിയിച്ചു. തുടർന്ന് ഇവർ ഗർഭഛിദ്രത്തിനുള്ള ഗുളിക മകനെ കൊണ്ടു വാങ്ങിപ്പിക്കുകയും പെൺകുട്ടിക്ക് നൽകുകയും ചെയ്തു.

also read- മകൻ മറ്റൊരു മതത്തിൽപെട്ട പെൺകുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തു; മാതാപിതാക്കളെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് അടിച്ചുകൊന്നു

പെൺകുട്ടി ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ മൊഴി മജിസ്ട്രട്ടിനു മുന്നിൽ രേഖപ്പെടുത്തും. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണത്തിൽ കുടൂതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡൽഹി പോലീസ് പ്രതികരിച്ചു.

Exit mobile version