ഇതരജാതിയിപ്പെട്ട ആളെ പ്രണയിച്ചു; മകളെ പിതാവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി

ജയ്പൂര്‍: ഇതരജാതിയിപ്പെട്ട ആളെ പ്രണയിച്ച മകളെ അച്ഛന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ദോസയില്‍ ആണ് സംഭവം. സംഭവത്തില്‍ പിതാവ് പോലീസില്‍ കീഴടങ്ങി.

ഇയാളുടെ 18 വയസ്സുള്ള മകള്‍ പട്ടിക ജാതിയില്‍പ്പെട്ട ആളുമായി പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ ഇതില്‍ ഇഷ്ടമില്ലാതിരുന്ന പിതാവ് ഫെബ്രുവരി 16 ന് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ കല്യാണം നടത്തി. എന്നാല്‍ കല്ല്യാണ ശേഷം വീട്ടിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

ഇതോടെ മകളെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പിതാവ് പരാതിയുമായി രംഗത്തെത്തി. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ താനാണ് മകളെ കൊന്നത് എന്ന് പിതാവ് വെളിപ്പെടുത്തുകയായിരുന്നു. ഇന്നലെ പോലീസില്‍ കീഴടങ്ങിയ ഇയാള്‍ മകളെ താന്‍ കൊന്നതായി മൊഴി നല്‍കി.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, ജയ്പൂരില്‍ നിന്ന് ദോസയിലേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടിയെയും കാമുകനെയും തടഞ്ഞുനിര്‍ത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാമുകന് എതിരെ പരാതി നല്‍കിയെന്നാണ് പോലീസ് പറയുന്നത്.

തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയും കാമുകനും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version