കളിക്കുന്നതിനിടെ പത്തുവയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; 60വയസ്സുകാരന്‍ ക്ഷേത്രപുരോഹിതന്‍ അറസ്റ്റില്‍

ബംഗളൂരു: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അറുപത് വയസ്സുകാരന്‍ ക്ഷേത്രപുരോഹിതനെ പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ദേവനഹള്ളിയിലാണ് സംഭവം. ചിക്കബെല്ലാപുര സ്വദേശിയായ വെങ്കട്ടരമണപ്പ ആണ് അറസ്റ്റിലായത്. മകളുടെ വീട്ടില്‍വെച്ചാണ് വെങ്കട്ടരമണപ്പ കുട്ടിയെ പീഡിപ്പിച്ചത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. അടുത്തിടെയായിരുന്നു ഇയാള്‍ ദേവനഹള്ളിയിലെ മകളുടെ വീട്ടിലേക്ക് എത്തിയത്. ക്ഷേത്രപുരോഹിതനായ മരുമകന്‍ മറ്റൊരു സ്ഥലത്തേക്കു പോകേണ്ടതിനാല്‍ ക്ഷേത്രത്തിലെ കാര്യങ്ങള്‍ നോക്കിനടത്താനാണ് വെങ്കട്ടരമണപ്പ എത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ വീടിനുസമീപത്തുള്ള വീട്ടിലെ പെണ്‍കുട്ടി കളിക്കുന്നതുകണ്ടു. മറ്റാരും അറിയാതെ കുട്ടിയെ വീടിനകത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡി.സി.പി. സി.കെ. ബാബ പറഞ്ഞു.

സമയം കുറേ ആയിട്ടും പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിവരാത്തതിനാല്‍ മാതാപിതാക്കള്‍ തിരച്ചില്‍ തുടങ്ങി. കുട്ടി അടുത്തുള്ള വീട്ടിലേക്കു പോകുന്നത് കണ്ടതായി വഴിയോര കച്ചവടക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് അവിടെയെത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടുന്നതാണ് കണ്ടത്.

സംഭവിച്ച കാര്യങ്ങള്‍ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം ദേവനഹള്ളി പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

Exit mobile version