കോവിഡ് ഭീതിയില്‍ സഹായിക്കാന്‍ ആരും തയ്യാറായില്ല, 70കാരന്റെ മൃതദേഹം ബന്ധുക്കള്‍ ശ്മശാനത്തിലെത്തിച്ചത് സൈക്കിളില്‍ കെട്ടിവെച്ചുകൊണ്ട്

ബംഗളൂരു: കോവിഡ് ഭീതികാരണം സഹായിക്കാന്‍ ആരും തയ്യാറാവാതിരുന്നതോടെ 70കാരന്റെ മൃതദേഹം ബന്ധുക്കള്‍ ശ്മശാനത്തിലെത്തിച്ചത് സൈക്കിളില്‍ കെട്ടിവെച്ചുകൊണ്ട്. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം നടന്നത്. സംഭവം വാര്‍ത്തയായതോടെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

പനിയെ തുടര്‍ന്നാണ് 70കാരന്‍ മരിച്ചത്. രണ്ടുദിവസം മുമ്പാണ് കടുത്ത പനിയെത്തുടര്‍ന്ന് 70കാരന് ചികില്‍സ സൗകര്യം തേടി വീട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിച്ചത്. എന്നാല്‍ കോവിഡ് ഭീതിയെത്തുടര്‍ന്ന് അധികൃതര്‍ വേറെ ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു.

വീട്ടുകാര്‍ ഇതിന് തയ്യാറെടുക്കുന്നതിനിടെയാണ് ഇയാള്‍ മരിച്ചത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിന് ശ്മശാനത്തിലെത്തിക്കുന്നതിന് ആംബുലന്‍സ് സഹായം തേടി എമര്‍ജന്‍സി നമ്പറില്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. കോവിഡ് ഭീതി മൂലം അയല്‍ക്കാരും സഹായത്തിന് എത്തിയില്ല.

ഇതേത്തുടര്‍ന്നാണ് വീട്ടുകാര്‍ മൃതദേഹം സൈക്കിളില്‍ വെച്ചുകെട്ടി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. കനത്ത മഴയെയും അവഗണിച്ചാണ് വീട്ടുകാര്‍ മൃതദേഹവും കൊണ്ടുപോയത്. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ രംഗത്തെത്തി.

എവിടെയാണ് നിങ്ങളുടെ സര്‍ക്കാരെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയോട് ഡി കെ ശിവകുമാര്‍ ചോദിച്ചു. എന്തുകൊണ്ട് ഒരു ആംബുലന്‍സ് പോലും ആ കുടുംബത്തിന് നല്കിയില്ല. സര്‍ക്കാരിന് മനുഷ്യത്വം നഷ്ടമായി. മഹാമാരി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്നും ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

Exit mobile version