രണ്ടാം വട്ടവും സഹായ ഹസ്തം നീട്ടി രാഹുല്‍ ഗാന്ധി; വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ സമ്മാനിക്കുന്നത് 175 സ്മാര്‍ട്ട് ടിവികള്‍

ന്യൂഡല്‍ഹി: വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് 175 സ്മാര്‍ട്ട് ടിവികള്‍ സമ്മാനിച്ച് വീണ്ടും സഹായ ഹസ്തവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഇത് രണ്ടാം വട്ടമാണ് അദ്ദേഹം സഹായ ഹസ്തം നീട്ടി രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ് സംവിധാനങ്ങള്‍ വഴി പഠനം നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് നേരത്തേ 50 ടിവികള്‍ രാഹുല്‍ ഗാന്ധി നല്‍കിയിരുന്നു.

രാഹുലിന്റെ 50ാം പിറന്നാള്‍ ദിനമായ ജൂണ്‍ 19നായിരുന്നു ടിവികള്‍ നല്‍കിയത്. ഇതിനു പിന്നാലെയാണ് 179 ടിവികള്‍ കൂടി സമ്മാനിച്ച് രംഗത്തെത്തിയത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ പുതിയ അദ്ധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാവുന്നില്ലെന്ന പരാതി പലയിടങ്ങളില്‍ നിന്നായി ഉയരുകയായിരുന്നു.

വീട്ടില്‍ ടിവി, മൊബൈല്‍ഫോണ്‍ സൗകര്യങ്ങള്‍ ഇല്ലാതെയും മറ്റ് സാങ്കേതികതടസ്സങ്ങള്‍ മൂലവും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത അനുഭവവുമായി കുട്ടികള്‍ രംഗത്ത് വന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ മലപ്പുറം ജില്ലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്തതും കഴിഞ്ഞ മാസമാണ്. ഈ സംഭവത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ടിവി നല്‍കാമെന്ന ഉറപ്പുമായി രാഹുല്‍ഗാന്ധി രംഗത്തുവന്നത്. വീട്ടില്‍ ടിവിയും ഫോണും ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ടിവി വാങ്ങി സമ്മാനിച്ചത്.

Exit mobile version