ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്, ഒക്ടോബര്‍ 15 വരെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിടുമെന്ന വാര്‍ത്തകള്‍ വ്യാജം

ന്യൂഡല്‍ഹി: ഒക്ടോബര്‍ 15 വരെ ഇന്ത്യയിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിടുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ആ വാര്‍ത്ത വ്യാജമാണെന്നും ജനങ്ങള്‍ ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വിറ്ററിലൂടെ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിച്ചാലും രാജ്യത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒക്ടോബര്‍ 15 വരെ അടച്ചിടുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു എന്ന തരത്തിലാണ് വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചത്.

ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ രംഗത്തെത്തിയത്. ‘ഒക്ടോബര്‍ 15- 2020 വരെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിടുമെന്ന വ്യാജ ഉത്തരവില്‍ ജാഗ്രത പുലര്‍ത്തുക. ആ ഉത്തരവ് വ്യാജമാണ്. അത് ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ചതുമല്ല. ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്.’ എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് അക്കൗണ്ട് ട്വീറ്റ് ചെയ്തത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ടിരുന്നു. അതേസമയം, ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുന്ന സേവനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ഇളവുകള്‍ നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണിനു ശേഷവും ഹോട്ടലുകള്‍ തുറക്കില്ലെന്ന വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചത്.

Exit mobile version