ലോക്ക്ഡൗൺ തുടരണം; ഇനി പിൻവലിച്ചാലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞതിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായം അറിയിച്ചു തുടങ്ങി. ലോക്ക് ഡൗൺ പിൻവലിച്ചാലും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഛത്തീസ്ഗഢ് കേന്ദ്രസർക്കാരിനെ അറിയിച്ചു. ലോക്ക്ഡൗൺ നീട്ടേണ്ടി വരുമെന്ന് ജാർഖണ്ഡും മറ്റുസംസ്ഥാനക്കാർക്ക് പ്രവേശന പെർമിറ്റ് ഏർപ്പെടുത്തേണ്ടി വരുമെന്ന് ആസാം സർക്കാരും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗൺ തുടരണോയെന്നത് സംബന്ധിച്ച് ചർച്ച സമിതി നടത്തും. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആസാം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ തുടരണമെന്ന നിലപാടിലാണ്.

പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗൺ തുടരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ഇന്നലെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കിയിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് മരണം 114 ആയി. 4421 പേർക്ക് രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേർ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. 704 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന നിരക്കായി.

Exit mobile version