കർണാടക അതിർത്തി അടച്ചിടരുത്; കേരളത്തിലേക്കുള്ള ചരക്ക് നീക്കം തടസപ്പെടുത്തരുത്; രൂക്ഷ വിമർശനവമായി കേന്ദ്ര സർക്കാർ; അതിർത്തി ഉടൻ തുറക്കും

കാസർകോട്: കേരളത്തിനെ വലച്ച് കർണാടക അതിർത്തി അടച്ച സംഭവത്തിൽ കേന്ദ്രസർക്കാർ രൂക്ഷ വിമർശനവുമായി രംഗത്ത്. ഒരു കാരണവശാലും സംസ്ഥാനങ്ങൾ അതിർത്തി അടക്കരുതെന്നും എത്രയും പെട്ടെന്ന് വിഷയത്തിൽ ആവശ്യമായ നടപടികൾ എടുക്കണമെന്നും കേന്ദ്രസർക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. കർണാടകത്തിനെതിരെ കേരളം നൽകിയ പരാതിയിലാണ് കേന്ദ്രത്തിന്റെ നടപടി.

വിഷയത്തിൽ ചർച്ച നടത്തണമെങ്കിൽ ആവാം. പക്ഷേ ചികിത്സയ്ക്കും ചരക്കുവാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിനം തടസം സൃഷ്ടിക്കരുത്. ചരക്കുനീക്കം തടസപ്പെടുത്തുന്ന നടപടികളിൽ നിന്ന് കർണാടക പിൻമാറണമെന്നും കേന്ദ്രം പറഞ്ഞു. നടപടി ഉറപ്പാക്കാൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ചുമതലപ്പെടുത്തുകയും ചെയ്തു.

കർണാടക അന്തർസംസ്ഥാന നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേരളം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സമീപിച്ചിരുന്നു. കർണാടക കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ചിടുകയാണെന്നും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുകയാണെന്നും കേരളം വിശദീകരിച്ചു. ചരക്ക് ലോറിയുമായെത്തിയവരെ 24 മണിക്കൂറായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് ലോറി തൊഴിലാളികൾ പറയുന്നു. കേരളത്തിലേക്കുള്ള പച്ചക്കറിയുമായി 80 ലോറികളാണ് അവിടെ കുടുങ്ങിയിരിക്കുന്നത്. മാക്കൂട്ടം ചുരം വഴി കേരളത്തിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായിം നിലച്ച മട്ടാണ്. ഇതോടെ കണ്ണൂർ ജില്ലയിലേക്കുള്ള ചരക്ക് നീക്കം നിലച്ചിരുന്നു.

മാക്കൂട്ടം ചുരം റോഡ് മണ്ണിട്ടാണ് കർണാടകം അടച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിർദേശത്തിന് വിരുദ്ധമായാണ് കേരളവുമായുള്ള അതിർത്തികൾ കർണാടകം മണ്ണിട്ട് അടച്ചത്. കാസർകോട് കൂട്ടുപുഴയിൽ കേരളാ അതിർത്തിയിലേക്ക് കടന്നാണ് കർണാടക മണ്ണിട്ടിട്ടുള്ളത്. കർണാടക ചീഫ് സെക്രട്ടറിയുമായി സംസാരിക്കുകയും മണ്ണ് മാറ്റാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

കർണാടക അനുകൂലമായി ഇടപെട്ടില്ലെങ്കിൽ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നിട്ടും, അതിർത്തികൾ അടച്ചുകൊണ്ടുള്ള മണ്ണ് നീക്കം ചെയ്യില്ലെന്ന നിലപാടിലായിരുന്നു കർണാടക.

Exit mobile version