ഭാര്യയുമായി വഴക്കിട്ടു; മൂന്നര വയസ്സുകാരി മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, മകനെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; 42 വയസ്സുകാരന്‍ ഒളിവില്‍

നാഗര്‍കോവില്‍: ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് നാല്‍പ്പത്തിരണ്ട് വയസ്സുകാരന്‍ മൂന്നര വയസ്സുകാരി മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. മകനെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ശെന്തില്‍ കുമാര്‍(42) ആണ് ക്രൂരകൃത്യങ്ങള്‍ ചെയ്തത്.

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യ രാമലക്ഷ്മിയുമായി വഴക്കിട്ട ശെന്തില്‍ മകന്‍ ശ്യാംസുന്ദറി(7)നെയും കൂട്ടി പുറത്തേക്ക് പോയി. മകനെ കാണാതായതോടെ രാമലക്ഷ്മി അന്വേഷിച്ചപ്പോഴാണ് ശെന്തിലിന്റെ അച്ഛനും അമ്മയും താമസിക്കുന്ന തൊട്ടടുത്തുള്ള വീട്ടിലെത്തില്‍ കുട്ടിയെ കഴുത്തില്‍ കയര്‍ മുറുകി ബോധംകെട്ട നിലയില്‍ കണ്ടെത്തിയത്.

മകനെ നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രാമലക്ഷ്മി, ശെന്തിലിനെ ഫോണില്‍ വിളിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ല. വീട്ടില്‍ മകള്‍ സഞ്ജന ഒറ്റയ്ക്കായതിനാല്‍ അയല്‍വാസിയെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കതകു പൊളിച്ച് അകത്തുകയറിയപ്പോഴാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടത്.

മകനെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭാര്യ കുട്ടിയെ തിരക്കിവരുന്നതു കണ്ട ശെന്തില്‍, വീട്ടിലെത്തി മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളില്‍ നിന്നും അഞ്ചുഗ്രാമം പോലീസിന് വ്യക്തമായി. ക്രൂരകൃത്യങ്ങള്‍ക്ക് ശേഷം ശെന്തില്‍ ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Exit mobile version