മദ്യപാനത്തെച്ചൊല്ലി തര്‍ക്കം; ഭാര്യയുടെ തലയറുത്തെടുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

ലഖ്‌നൗ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുറിച്ചെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഹരി പര്‍ഭത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ടിവി മെക്കാനിക്കായ നരേഷാണ് ഭാര്യ ശാന്തിയെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

മദ്യത്തിന് അടിമയായ നരേഷിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനുളള ശ്രമത്തിനിടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. 17വര്‍ഷം മുമ്പാണ് ശാന്തിയെ നരേഷ് വിവാഹം ചെയ്തത്. ഇവര്‍ക്ക് നാലുകുട്ടികളാണ് ഉളളത്. നരേഷ് സ്ഥിരമായി മദ്യപിച്ചെത്തി ശാന്തിയെ ഉപദ്രവിക്കാറുണ്ടായിരുന്നു.

മദ്യപാനത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംഭവദിവസമായ ഞായറാഴ്ചയും നരേഷ് വീട്ടിലിരുന്ന് മദ്യപിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെയാണ് പ്രതി കീഴടങ്ങാനായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

Exit mobile version