150 തീവണ്ടികളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യകമ്പനികള്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ 150 തീവണ്ടികളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 400 റെയില്‍വെ സ്റ്റേഷനുകള്‍ ലോകനിലവാരത്തില്‍ എത്തിക്കാനാണ് പദ്ധതി. ഉടനെ തന്നെ 50 സ്റ്റേഷനുകള്‍ സ്വകാര്യമേഖലക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 150 തീവണ്ടികള്‍ക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കുകയെന്നും അമിതാഭ് കാന്ത് വ്യക്തമാക്കി. നടപടിക്രമങ്ങള്‍ക്കായി രൂപം കൊടുക്കാന്‍ നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവിന് കത്തെഴുതി. പ്രത്യേക സമിതിയില്‍ അമിതാഭ് കാന്ത്, വികെ യാദവ് എന്നിവരും സാമ്പത്തിക കാര്യ-ഹൗസിങ്-നഗരകാര്യ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും.

അടുത്ത കാലത്ത് രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവത്കരിച്ച മാതൃകയാണ് കേന്ദ്രസര്‍ക്കാറിന്റെ മുന്നിലുള്ളത്. യാത്രാ തീവണ്ടികളുടെ സര്‍വീസുകള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്കായി അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ലഖ്നൗ – ഡല്‍ഹി പാതയില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ഒക്ടോബര്‍ നാല് മുതല്‍ ഓടിത്തുടങ്ങിയിരുന്നു.

Exit mobile version