മുംബൈ വിമാനത്താവളത്തിലേയും പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ തൃപ്തി വീട്ടില്‍ തിരിച്ചെത്തി; ശബരിമല കയറുമെന്ന് ഉറച്ച പ്രഖ്യാപനം

മുംബൈയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലീസ് പ്രത്യേക സുരക്ഷയൊരുക്കിയാണ് തൃപ്തിയെ വീട്ടിലെത്തിച്ചത്.

മുംബൈ: കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ തൃപ്തി ദേശായി ഇന്നലെ പ്രതിഷേധം കാരണം മടങ്ങേണ്ടി വന്നിരുന്നു. ഇന്നലെ ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്ന തൃപ്തി പുനെയില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. മുംബൈയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലീസ് പ്രത്യേക സുരക്ഷയൊരുക്കിയാണ് തൃപ്തിയെ വീട്ടിലെത്തിച്ചത്.

വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ ശബരിമല വിഷയത്തിലെ നിലപാട് അവര്‍ ആവര്‍ത്തിച്ചു. എന്തുവന്നാലും ശബരിമലയിലെത്തുമെന്നും ദര്‍ശനം നടത്തുമെന്നും തൃപ്തി വ്യക്തമാക്കി. ആക്രമണത്തെ ഭയമില്ലെന്നും സ്ത്രീകളുടെ അവകാശമാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെത്തിയ തൃപ്തിക്ക് പ്രതിഷേധം കാരണം നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തിറങ്ങാനായിരുന്നില്ല.

17 മണിക്കൂറുകളോളം നെടുമ്പാശേരിയില്‍ നിലയുറപ്പിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. മടങ്ങുന്നതിന് മുമ്പെ മാധ്യമപ്രവര്‍ത്തകരെ കണ്ട തൃപ്തി
അയ്യപ്പന്റെ ഭക്തരെന്നവകാശപ്പെടുന്ന അക്രമികള്‍ ഗുണ്ടകളാണെന്ന് ആരോപിച്ചിരുന്നു. എങ്ങനെയാണ് അയ്യപ്പഭക്തിയുടെ പേരില്‍ ഇത്തരം വൃത്തികെട്ട പെരുമാറ്റത്തെ ന്യായീകരിക്കാനാകുന്നതെന്നും അവര്‍ ചോദിച്ചു. തല്‍ക്കാലം മടങ്ങുകയാണെന്നും എന്നാല്‍ തിരികെ വരുമെന്നും തൃപ്തി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Exit mobile version