അമ്മയുടെ മടിയിലിരുന്ന് പാലുകുടിച്ചിരിക്കെ കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു; നവജാതശിശുവിന്റെ മൃതദേഹം ടെറസ്സില്‍ കണ്ടെത്തി

ആഗ്ര: അമ്മയുടെ മടിയില്‍ നിന്നും കുരങ്ങന്‍ തട്ടിയെടുത്ത നവജാത ശിശുവിന്റെ
മൃതദേഹം തൊട്ടടുത്ത വീടിന്റെ ടെറസ്സില്‍ കണ്ടെത്തി. ആഗ്രയിലെ മൊഹല്ലാ കച്ചേര പ്രദേശത്താണ് സംഭവം നടന്നത്.

തിങ്കളാഴ്ച വൈകുന്നേരം വീടിന്റെ വരാന്തയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുകയായിരുന്നു. അപ്പോഴാണ് കുഞ്ഞിനെയും തട്ടിയെടുത്ത് കുരങ്ങന്‍ ഓടിപ്പോയത്. പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള സണ്ണിയാണ് മരിച്ചത്.

വീട്ടുകാര്‍ കുരങ്ങനെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തൊട്ടടുത്ത വീടിന്റെ ടെറസ്സില്‍ രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

അപ്പോള്‍ത്തന്നെ കുഞ്ഞിനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. വീണ്ടും മറ്റൊരു ഹോസ്പിറ്റലില്‍ കുഞ്ഞിനെ കൊണ്ടുപോയെങ്കിലും അവരും കുഞ്ഞ് മരിച്ചതായി സാക്ഷ്യപ്പെടുത്തി.

തങ്ങളുടെ സ്വാഭാവിക വാസസ്ഥലം ഇല്ലാതാകുന്നത് കൊണ്ടാണ് കുരങ്ങന്‍മാര്‍ നാട്ടിലിറങ്ങി ജനങ്ങളെ ഉപദ്രവിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രാവണ്‍ കുമാര്‍ പറയുന്നു.

എന്നാല്‍ കുരങ്ങന്‍മാര്‍ വീടുകളില്‍ കയറി വസ്തുക്കള്‍ എടുത്തുകൊണ്ടു പോകുന്നതും ആളുകളെ ഉപദ്രവിക്കുന്നതും പതിവ് സംഭവങ്ങളാണെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു. ടെറസ്സില്‍ പോകാനോ വീടിന്റെ വരാന്തയില്‍ ഇരിക്കാനോ തങ്ങള്‍ക്ക് സാധിക്കാറില്ലെന്ന് താമസക്കാരിലൊരാളായ സീമാ ഗുപ്ത പറഞ്ഞു.

Exit mobile version