കെഎസ്ഇബിയെ ട്രോളില്‍ മൂടുന്നവരോട്, ഇത്രയും പ്രശ്‌നം പിടിച്ചൊരു ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന അവര്‍ കിടു മനുഷ്യന്മാര്‍ ആണ്; രാത്രിയില്‍ വീട്ടില്‍ കരണ്ട് എത്തിക്കാന്‍ കഷ്ടപ്പെട്ട ജീവനക്കാരനെ കുറിച്ച് വൈറല്‍ കുറിപ്പ്

കരണ്ട് പോയി ദുരിതത്തിലായ യുവതിക്കും അമ്മയ്ക്കും പ്രതികൂല കാലാവസ്ഥയെ പോലും വകവെയ്ക്കാതെ സഹായമെത്തിച്ച് കൈയ്യടി വാങ്ങുകയാണ് പാതിരപ്പള്ളി ഇലക്ട്രിക് സ്റ്റേഷനിലെ കെഎസ്ഇബി ജീവനക്കാരന്‍

ആലപ്പുഴ: രാത്രി കനത്തമഴയില്‍ മണിക്കൂറുകളോളം കരണ്ട് പോയി ദുരിതത്തിലായ യുവതിക്കും അമ്മയ്ക്കും പ്രതികൂല കാലാവസ്ഥയെ പോലും വകവെയ്ക്കാതെ സഹായമെത്തിച്ച് കൈയ്യടി വാങ്ങുകയാണ് പാതിരപ്പള്ളി ഇലക്ട്രിക് സ്റ്റേഷനിലെ കെഎസ്ഇബി ജീവനക്കാരന്‍. വയ്യാത്ത അമ്മയോടൊപ്പം കനത്ത ഇരുട്ടില്‍ ഒറ്റപ്പെട്ടുപോയ തനിക്ക് സഹായമെത്തിച്ച പേരറിയാത്ത ആ ഉദ്യോഗസ്ഥന് നന്ദി പറഞ്ഞ് സ്വാതി കാര്‍ത്തിക് എന്ന യുവതിയാണ് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. കനത്തമഴ കൊരിച്ചൊരിയുമ്പോള്‍ രാത്രിയില്‍ വേണമെങ്കില്‍ പോസ്റ്റില്‍ കയറാതിരിക്കാനും ചട്ടം അനുവദിക്കുമ്പോഴാണ് ഈ കുടുംബത്തിന്റെ കഷ്ടതയറിഞ്ഞ് കെഎസ്ഇബി ജീവനക്കാരന്‍ പോസ്റ്റില്‍ കയറി കഷ്ടപ്പെട്ട് വീട്ടില്‍ കരണ്ടെത്തിച്ചത്.

‘ഇന്നലത്തെ മഴയില്‍ നിരവധി പ്രശ്‌നങ്ങള്‍ പലയിടങ്ങളില്‍ നടക്കുമ്പോ ഒരു വീട്ടിലെ കറന്റ് പോയ കാര്യത്തിനാണ് മഴയത്ത് ആ മനുഷ്യന്‍ ഓടി വന്നത്. ആ സാഹചര്യത്തില്‍ ഏറ്റവും റിസ്‌ക്ക് ഉള്ള കാര്യം രണ്ടു വട്ടം ചിന്തിക്കാതെ ചെയ്തു തന്നത്.’-കാര്‍ത്തിക തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ. ധൃതിക്കിയടയില്‍ ആളുടെ പേര് പോലും ചോദിക്കാന്‍ പറ്റിയില്ലെന്നും അവര്‍ പറയുന്നു. കെഎസ്ഇബിയെ ട്രോള്‍ കൊണ്ടു മൂടുന്ന, കറന്റ് പോയാല്‍ ഉടനെ അവരെ വിളിച്ചു ബഹളം ഉണ്ടാക്കുന്ന, സാധാരണക്കാരുടെയിടയില്‍, ഇത്രയും പ്രശ്‌നം പിടിച്ചൊരു ജോലി ആത്മാര്‍ത്ഥതയോടെ ചെയുന്ന അവര്‍ കിടു മനുഷ്യന്മാര്‍ ആണ്. കൃത്യ സമയത്ത് വേണ്ടത് ചെയ്തു തന്ന പാതിരപ്പള്ളി ഇലക്ട്രിക്കല്‍ സ്റ്റേഷന്, പേരറിയാത്ത ചേട്ടന് നന്ദി എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

സ്വാതി കാര്‍ത്തികിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ രാത്രിയോടടുത്തു നല്ല മഴയായിരുന്നു ഇവിടെ. മഴ തുടങ്ങി കുറച്ചു കഴിഞ്ഞയുടനെ സ്വാഭാവികമായും കറന്റ് പോയി. 2 മണിക്കൂര്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ ലൈനില്‍ മാത്രം കറന്റ് ഇല്ല. ചുറ്റും വേറെ ലൈനില്‍ ഉള്ളവര്‍ക്ക് ഒക്കെ കറന്റ് വന്നപ്പോ റോഡിലേക്ക് ഇറങ്ങി നോക്കി. അവിടെയൊരു വീട്ടിലും ഞങ്ങളുടെ വീട്ടിലും വേറെ ലൈനാണ്. നോക്കിയപ്പോ അവിടെ കറന്റ് ഉണ്ട്. വീട്ടില്‍ വന്നു മെയിന്‍ സ്വിച് നോക്കി, അവിടെ പ്രശ്‌നമില്ല. പോയി മീറ്റര്‍ നോക്കി, മീറ്ററില്‍ കറന്റ് വന്നിട്ടില്ല. പോസ്റ്റ്‌ന് മുകളിലേക്ക് വളര്‍ന്ന മാവിന്റെ കൊമ്പൊക്കെ മഴക്കാലം ആവും മുന്‍പേ വന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മുറിച്ചു കളഞ്ഞതാണ്. പക്ഷെ മാവ്‌ന്റെ ചില്ല പോസ്റ്റ്ല്‍ ഉടക്കി നിക്കുവാണ്.

വീട്ടില്‍ ഞാനും അമ്മയും ഒറ്റയ്ക്കായിരുന്നു. ഈയിടയായി അമ്മയ്ക്ക് തീരെ വയ്യ. എണീറ്റ് ഇരിക്കാനൊ നടക്കാനോ വയ്യ, മഴയും തണുപ്പും ആകുമ്പോള്‍ അമ്മയുടെ അസുഖം മൂര്‍ച്ചിക്കും. കറന്റ് വന്നില്ല എങ്കില്‍ അമ്മയ്ക്ക് ടോയ്ലറ്റില്‍ പോകാനും, വേറെ എന്തേലും അത്യാവശ്യം ഉണ്ടായാലും വല്യ പാടായിരിക്കും. KSEB ലു വിളിച്ചു പറയാന്‍ കോള്‍ കണക്റ്റ് ആവുന്നുമില്ല. ഇരുട്ടും തോറും പേടിയുമുണ്ട്. ഈ മഴയത്ത് ആരും വരാന്‍ പോണില്ല എന്നു അമ്മ പറഞ്ഞോണ്ടിരിന്നു. അവസാനം കോള്‍ കണക്ട്ടായി. ഞാന്‍ കാര്യം പറഞ്ഞു. ‘പോസ്റ്റ് ന്റെ പ്രശ്‌നം ആണെങ്കില്‍ രാവിലെയെ നോക്കാന്‍ പറ്റൂ. മഴയുള്ളത് കൊണ്ടു ഒത്തിരി കേസ് വന്നോണ്ടിരിക്കുകയാണ്’ അവര്‍ നിസ്സഹായത അറിയിച്ചു. അമ്മയുടെ കാര്യം സൂചിപ്പിച്ചു. തീരെ വയ്യാത്തത് കൊണ്ട് കൂടിയാണ്. എന്തേലും ചെയ്യണം എന്ന് പറഞ്ഞപ്പോ ശ്രമിക്കാം എന്നു മറുപടി പറഞ്ഞു, അവര്‍ ഫോണ് വച്ചു. എന്തായാലും ഒന്നും നടക്കില്ലന്ന് കരുതി ഉള്ള വെട്ടത്തില്‍ അമ്മയ്ക്ക് കഞ്ഞി കൊടുക്കാന്‍ തുടങ്ങിയപ്പോ ഫോണില്‍ ആരോ വിളിച്ചു. ‘KSEB ല്‍ നിന്നാണ്. വഴി പറഞ്ഞു തരൂ, പോസ്റ്റ് ന്റെ പ്രശ്‌നം ആണെങ്കില്‍ ഇന്ന് നോക്കാന്‍ പറ്റില്ല കേട്ടോ’ എന്നും ചേര്‍ത്തു. അപ്പോഴേക്കും കറന്റ് പോയി 3 മണിക്കൂര്‍ കഴിഞ്ഞിരുന്നു. മഴ നന്നായി പെയ്യുന്നുമുണ്ട്.

അര മണിക്കൂര്‍ കഴിഞ്ഞ് ഒരു KSEB ഉദ്യോഗസ്ഥന്‍ എത്തി. തനിച്ചാണ്. മഴ ആയത് കൊണ്ട് ഒത്തിരി പേര് പല സ്ഥലത്തേക്ക് പോയിരിക്കുവാണ് എന്നു പറഞ്ഞു. എനിക്ക് ആകുന്ന രീതിയില്‍ ടോര്‍ച്ച് അടിച്ചും, ഏണിയും തോട്ടിയുമൊക്കെ എത്തിച്ചു കൊടുത്തും കൂടെ നിന്നു. മഴ നല്ലരീതിയില്‍ പെയ്യുന്നുണ്ട്. വഴുക്കല്‍ ഉള്ള മതിലില്‍ കയറി പോസ്റ്റില്‍ പിടിച്ചു നിന്നു ചെടികളുടെ ഒക്കെ കൊമ്പ് ആള്‍ വെട്ടി മാറ്റി. പിന്നെ താഴെ ഇറങ്ങി. പോസ്റ്റില്‍ കയറാന്‍ ഉള്ള സാധനങ്ങള്‍ ബാഗില്‍ നിന്നു എടുത്തു തുടങ്ങി. മഴയത്ത് പോസ്റ്റില്‍ കയറാന്‍, അതും രാത്രിയില്‍ KSEB ജീവനക്കാര്‍ക്ക് വിലക്കുണ്ട്. ആള്‍ക്ക് വേണമെങ്കില്‍ അതെന്നെ ബോധിപ്പിച്ചു കയറാതെയുമിരിക്കാം. മഴ കനക്കുന്നത് കൊണ്ടു ഞാന്‍ നിര്‍ബന്ധിച്ചതുമില്ല. ഇതിനിടയില്‍ ഉള്ള സംസാരത്തില്‍ ആള്‍ അമ്മയ്ക്ക് എന്താണ് പറ്റിയത് എന്നൊക്കെ ചോദിച്ചിരുന്നു. വേറെ നിവര്‍ത്തി ഞങ്ങള്‍ക്കുമില്ല എന്നു മനസിലാക്കിയത് കൊണ്ടാവും ആള്‍ സ്റ്റെപ് ചേര്‍ത്തു കെട്ടി പോസ്റ്റില്‍ കയറി സ്വന്തം ശരീരം പോസ്റ്റിനോട് ചേര്‍ത്തു കെട്ടി. 10-15 മിനിറ്റ് ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചു താഴെ നിന്നു. മീറ്ററിലേക്ക് ഉള്ള വയര്‍ പതുക്കെ മാവിന്റെ ചില്ലയില്‍ നിന്നു അനക്കി വേര്‍പെടുത്തി. ആള്‍ താഴെ ഇറങ്ങി. പിന്നെ ഒരു 5 മിനിറ്റ് കൊണ്ട് മീറ്ററിലേക്ക് ഉള്ള വയറില്‍ ഉണ്ടായ പ്രശ്‌നം പരിഹരിച്ചു. വീട്ടില്‍ കറന്റ് വന്നു.

ഇന്നലത്തെ ആ 10-15 മിനിറ്റ് കൊണ്ട് ആ മനുഷ്യനോടും അയാള്‍ ചെയുന്ന ജോലിയോടും ആ സ്ഥാപനത്തോടും ബഹുമാനമാണ് തോന്നിയത്. ഇന്നലത്തെ മഴയില്‍ നിരവധി പ്രശ്‌നങ്ങള്‍ പലയിടങ്ങളില്‍ നടക്കുമ്പോ ഒരു വീട്ടിലെ കറന്റ് പോയ കാര്യത്തിനാണ് മഴയത്ത് ആ മനുഷ്യന്‍ ഓടി വന്നത്. ആ സാഹചര്യത്തില്‍ ഏറ്റവും റിസ്‌ക്ക് ഉള്ള കാര്യം രണ്ടു വട്ടം ചിന്തിക്കാതെ ചെയ്തു തന്നത്. ധൃതിക്കിയടയില്‍ ആളുടെ പേര് പോലും ചോദിക്കാന്‍ പറ്റിയില്ല. KSEB യെ ട്രോള്‍ കൊണ്ടു മൂടുന്ന, കറന്റ് പോയാല്‍ ഉടനെ അവരെ വിളിച്ചു ബഹളം ഉണ്ടാക്കുന്ന, സാധാരണക്കാരുടെയിടയില്‍ ഇത്രയും പ്രശ്‌നം പിടിച്ചൊരു ജോലി ആത്മാര്‍ത്ഥതയോടെ ചെയുന്ന അവര്‍ കിടു മനുഷ്യന്മാര്‍ ആണ്. കൃത്യ സമയത്ത് വേണ്ടത് ചെയ്തു തന്ന പാതിരപ്പള്ളി ഇലക്ട്രിക്കല്‍ സ്റ്റേഷന്, പേരറിയാത്ത ചേട്ടന് നന്ദി ??

Exit mobile version