ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകും; തന്റെ ജീവന് ഭീഷണി; എന്തെങ്കിലും സംഭവിച്ചാൽ ആരെ പിടിക്കണമെന്നും വെളിപ്പെടുത്തി ജിഫ്രി തങ്ങൾ

മലപ്പുറം: തനിക്ക് നേരെയും വധഭീഷണി ഉയരുന്നുണ്ടെന്ന് വെളിപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കാസർകോട് ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ് ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പലരും തന്നെ വിളിക്കുന്നുണ്ടെന്ന് ജിഫ്രി തങ്ങൾ വെളിപ്പെടുത്തി.

മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് തങ്ങളുടെ വെളിപ്പെടുത്തൽ. ചെമ്പരിക്ക ഖാസിയുടെ അനുഭവം തനിക്കുണ്ടായാൽ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതിയെന്നും നിലപാടുകളിൽ നിന്ന് പിറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോൾ ഉണ്ട്, സി എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാൽ മതി. ഞാനിപ്പോൾ അതുകൊണ്ടൊന്നും പിന്നോട്ടു പോവുന്ന ആളല്ല. അങ്ങനെ ആണ് മരണമെങ്കിൽ ചിലപ്പോൾ അങ്ങനെ ആവും. അല്ലാഹു തആല നല്ല നിലക്ക് ഈമാനോടെ മരിക്കാൻ നമുക്കൊക്കെ തൗഫീഖ് നൽകട്ടെ’-തങ്ങൾ പറഞ്ഞു.

Also Read-കോൺഗ്രസ് പതാക ഉയർത്തുന്നതിനിടെ പൊട്ടിവീണു; ക്ഷുഭിതയായി സോണിയ ഗാന്ധി മടങ്ങി; അലങ്കോലമായി കോൺഗ്രസ് സ്ഥാപക ദിനാഘോഷം

വഖഫ് വിഷയത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിംലീഗ് പ്രതിഷേധം നടത്തുന്നതിന് എതിരെ നിലപാട് എടുത്തതിന് പിന്നാലെ ജിഫ്രി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ആക്രമണമുണ്ടായിരുന്നു.
Also Read-കൈയ്യിലെടുത്തത് നാലായിരം രൂപയും വസ്ത്രങ്ങളും; വെഞ്ഞാറമൂടിൽ നിന്നും മൂന്ന് ആൺകുട്ടികളെ കാണാതായി; ഒരു കുട്ടിയെ മുമ്പും കാണാതായിരുന്നെന്ന് ബന്ധുക്കൾ; ആശങ്ക

സമസ്ത നിലപാടിനെ തുടർന്ന് പള്ളികളിലെ പ്രതിഷേധത്തിൽ നിന്ന് ലീഗിന് പിൻവാങ്ങേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾക്കെതിരെ സൈബർ ആക്രമണം നടന്നത്.

ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിർന്ന നേതാവുമായിരുന്ന സിഎം അബദുല്ല മുസ്ലിയാരെ 2010 ഫെബ്രുവരി 15ന് പുലർച്ചെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാറക്കെട്ടിൽ നിന്ന് വീണാണ് മരണമെന്നായിരുന്നു പോലീസ് കണ്ടെത്തൽ. എന്നാൽ ദൂരൂഹസാഹചര്യത്തിലുള്ള ഖാസിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. സമസ്തയും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Exit mobile version