കുട്ടികളുമായി കോഴിക്കോട് നഗരത്തിൽ എത്തിയ 15 രക്ഷിതാക്കൾക്ക് എതിരെ പോലീസ് കേസെടുത്തു; അനാവശ്യമായി യാത്ര ചെയ്ത 273 വാഹനങ്ങൾ പിടിച്ചെടുത്തു

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ തിങ്കളാഴ്ച 10 വയസ്സിനു താഴെയുള്ള കുട്ടികളുമായി എത്തിയ 15 രക്ഷിതാക്കളുടെ പേരിൽ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 256 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 259 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്ക് 763 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പരിധിയിൽ അനാവശ്യമായി യാത്രചെയ്ത 273 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ 124 കടകളാണ് അടപ്പിച്ചത്.

ഇതിനിടെ മിഠായിത്തെരുവിൽ തെരുവുകച്ചവടം ചെയ്യാനെത്തിയവരെ പോലീസ് തടഞ്ഞതും മണിക്കൂറുകൾനീണ്ട തർക്കത്തിന് കാരണമായി. ഒടുവിൽ കോർപ്പറേഷൻ വെൻഡിങ് കമ്മിറ്റി യോഗം ചേർന്ന് ഒരേസമയം 36 തെരുവുവ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ അനുമതി നൽകി. തിങ്കളാഴ്ച രാവിലെയാണ് സൗത്ത് അസി. കമ്മിഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരുവുകച്ചവടം തടഞ്ഞത്. ഇത് വാക്കേറ്റത്തിനിടയാക്കി. തുടർന്ന്, കിഡ്‌സൺ കോർണറിനുസമീപം വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തെരുവുകച്ചവടക്കാർ പ്രതിഷേധിച്ചു. തെരുവുകച്ചവടത്തിന് അനുമതി നൽകിയില്ലെങ്കിൽ മിഠായിത്തെരുവിൽ ഒരു കച്ചവടവും അനുവദിക്കില്ലെന്നും യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ചു.

സിറ്റി പോലീസ് കമ്മിഷണർ എവി ജോർജുമായി ചർച്ചനടത്തിയെങ്കിലും അനുമതി നൽകാൻ നിർവാഹമില്ലെന്ന് അദ്ദേഹവും പറഞ്ഞു. തുടർന്നാണ് യൂണിയൻ നേതാക്കൾ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിനെ ബന്ധപ്പെട്ട് അടിയന്തരമായി വെൻഡിങ് കമ്മിറ്റി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടത്. വൈകീട്ട് അഞ്ചുമണിയോടെ കച്ചവടത്തിന് അനുമതി നൽകി വെൻഡിങ് കമ്മിറ്റി തീരുമാനമറിയിച്ചു.

ലൈസൻസുള്ള 102 തെരുവുകച്ചവടക്കാരാണ് മിഠായിത്തെരുവിലുള്ളത്. കോർപ്പറേഷൻ നേരത്തേ അനുവദിച്ച 36 സ്‌പോട്ടുകളിൽ രണ്ടുദിവസം തുടർച്ചയായി കച്ചവടം ചെയ്യാം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ എല്ലാവർക്കും ഒരേസമയത്ത് പറ്റില്ല.

Exit mobile version