മെട്രോമാനെ തോല്‍പ്പിച്ച ഷാഫി പറമ്പില്‍ ജിഹാദി, കേരളമാണ് അടുത്ത കാശ്മീര്‍; ഇ ശ്രീധരന്‍ തോറ്റ കലിപ്പില്‍ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുകയാണ്. എല്‍ഡിഎഫ് ചരിത്ര വിജയമാണ് നേടിയത്. കേരളത്തില്‍ വന്‍ വിജയം നേടുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ഒറ്റ സീറ്റുപോലും ലഭിക്കാതെ ദയനീയമായ പരാജയമാണ് നേരിടേണ്ടി വന്നത്.

തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍. ദേശീയ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് താഴെയാണ് വിദ്വേഷ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ ജയിക്കുമെന്ന് തന്നെയായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ മെട്രോ മാന്‍ ഇ ശ്രീധരന്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ബിജെപിക്ക് വലിയ തിരിച്ചടിയായി. ശ്രീധരനെ തോല്‍പ്പിച്ചത് ഷാഫി പറമ്പില്‍ എന്ന ജിഹാദിയാണെന്ന് കമന്റുകളില്‍ ചിലര്‍ പറയുന്നു.

കേരളമാണ് അടുത്ത കാശ്മീര്‍ എന്നാണ് മറ്റു ചിലരുടെ കമന്റുകള്‍. തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം ബിജെപി മുക്തമായെന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടക്കുന്നുണ്ട്. ബംഗാള്‍ തെരഞ്ഞെടുപ്പിലും വലിയ പരാജയമേറ്റു വാങ്ങിയതോടെ ശക്തി കേന്ദ്രങ്ങളില്‍ മതം കലര്‍ത്തി തോല്‍വിയെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ ശ്രമം.

ക്യാപെയ്ന്‍ പ്രധാനമായും സോഷ്യല്‍ മീഡിയയെ കേന്ദ്രീകരിച്ചുകൊണ്ടാണ്. നേരത്തെ പാലക്കാട് വലിയ വിജയം നേടുമെന്ന് സംഘപരിവാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഫലം പുറത്തുവന്ന ആദ്യ മണിക്കൂറുകളിലെ സൂചനയും സമാനമായിരുന്നു.

എന്നാല്‍ അവസാന റൗണ്ടുകളിലേക്ക് എത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായി ഷാഫി പറമ്പില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി. മെട്രോ മാന്റെ തോല്‍വി എല്‍ഡിഎഫ് പാളയങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ്.

ബിജെപിയുടെ വീരവാദങ്ങള്‍ പൊളിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പ്രധാനമായും പരിഹസിക്കുന്നത്. 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്.

Exit mobile version