വനിതാ മതില്‍ സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പം? പരിപാടി സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കാനല്ലേ എന്നും ഹൈക്കോടതിയുടെ ചോദ്യം; ഉത്തരം മുട്ടി ഹര്‍ജി നല്‍കിയ പികെ ഫിറോസ്

സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതിയുടെ ചോദ്യം.

കൊച്ചി: സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതിയുടെ ചോദ്യം. സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കാനല്ലേ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഹൈക്കോടതി ഹര്‍ജിക്കാരനായ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനോട് ചോദിച്ചു.

സര്‍ക്കാര്‍, വകുപ്പുകളോട് സഹായം ചോദിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ പരിപാടിയുടെ പങ്കാളിത്തത്തിന് നിര്‍ബന്ധിത സ്വഭാവുമുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആരെങ്കിലും പങ്കെടുക്കാതിരുന്നാല്‍ നടപടി എടുക്കുമോയെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

കോടതിയുടെ നിരീക്ഷണത്തോടെ വനിതാ മതിലിനെതിരെ ഹര്‍ജി നല്‍കിയ ജനറല്‍ സെക്രട്ടറി പികെ ഫിറോസ് നാണംകെട്ടിരിക്കുകയാണ്. കോടതിയും വനിതാ മതില്‍ പരിപാടിയോട് എതിര്‍പ്പ് ഉയര്‍ത്താതിരുന്നതോടെ മുന്‍പ് ഉന്നയിച്ച വാദങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരയായ ദുഃഖത്തിലാണ് ലീഗിന്റെ പാളയം.

വനിതാ മതിലിന് ആവശ്യമായ പണത്തിന്റെ സ്രോതസും കണക്കും സര്‍ക്കാര്‍ വ്യക്തമാക്കണം എന്നായിരുന്നു ഫിറോസിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം. പ്രളയദുരിതാശ്വാസത്തില്‍ നിന്നാണ് പണം കണ്ടെത്തുന്നതെങ്കില്‍ അത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇന്നലെ നിയമസഭയിലും വനിതാ മതിലിനെ വിമര്‍ശിച്ച് ലീഗ് എംഎല്‍എ എംകെ മൂനീറും രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന മുനീറിന്റെ പരാമര്‍ശം സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു.

Exit mobile version