പറവൂർ: കൊച്ചി പറവൂരിൽ അച്ഛനും അമ്മയും ഏകമകനും വീടിനുള്ളിൽ മരിച്ച നിലയിൽ. പെരുവാരം ഗവ.ഹോമിയോ ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പിൽ പിഎൻ രാജേഷ് (55), ഭാര്യ നിഷ (49), ഏകമകൻ ആനന്ദ് രാജ് (16) എന്നിവരാണു മരിച്ചത്. വിദേശത്തായിരുന്ന രാജേഷ് നാട്ടിൽ തിരിച്ചെത്തിയ ശേഷം മത്സ്യ മൊത്ത വിതരണക്കാരനായിരുന്നു. 2 തവണ കുഴിപ്പിള്ളി പഞ്ചായത്ത് അംഗമായിട്ടുണ്ട്.
ഇവർ പെരുവാരത്തേക്ക് താമസം മാറിയിട്ട് ഒന്നര വർഷത്തോളമായി. ഇന്നലെ രാവിലെ ഇവരെ പുറത്തു കാണാത്തതിനെ തുടർന്ന് വീട്ടുടമ എത്തി കോളിങ് ബെൽ അടിച്ചിരുന്നെങ്കിലും വാതിൽ തുറക്കുന്നത് കാണാത്തതിനാൽ തിരിച്ചുപോവുകയായിരുന്നു. പുറത്തുപോയതായിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, വൈകിട്ടും കുടുംബത്തെ കാണാതായതോടെയാണ് സംശയങ്ങൾ ഉയർന്നത്.
ആരെയും കാണാതായതോടെ പലതവണ ഇവരുടെ മൊബൈൽ ഫോണിലേക്കു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. തുടർന്ന് രാത്രി 7 മണിയോടെ പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കയറി നോക്കുകയുമായിരുന്നു. അപ്പോഴാണു 3 പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജേഷും നിഷയും നിലത്തു ചാരി ഇരിക്കുന്ന നിലയിലും ആനന്ദ് രാജ് കട്ടിലിൽ നിന്നു താഴേക്കു കിടക്കുന്ന നിലയിലുമായിരുന്നു. വീട്ടിൽ നിന്ന് ഭക്ഷണപദാർഥങ്ങളും ശീതളപാനീയവും കണ്ടെത്തി.
മത്സ്യമൊത്തക്കച്ചവടക്കാരനായിരുന്ന രാജേഷ് പലർക്കും മത്സ്യം കൊടുത്തിട്ടു പണം കൃത്യമായി ലഭിക്കാത്തതു മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു എന്നാണ് സൂചന. ഏകമകൻ ആനന്ദ് രാജിന് ഓട്ടിസം ഉണ്ടായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയാണ്.
മൂവരും വിഷം ഉള്ളിൽച്ചെന്നു മരിച്ചെന്നാണു പ്രാഥമിക നിഗമനം. വീട്ടിൽ ഡീസൽ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നിടുകയും ചെയ്തിരുന്നു. ഇവർ താമസിച്ചിരുന്ന വീടിന്റെ മുകളിലെ നിലയിൽ മറ്റൊരു കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് ആത്മഹത്യ ചെയ്തതെന്നാണു കരുതുന്നത്. ഇന്നു ശാസ്ത്രീയ പരിശോധന നടത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471 2552056)