സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി ബെന്നി വീട്ടില്‍ കയറിച്ചെന്നു: നിമിഷങ്ങള്‍ക്കുള്ളില്‍ ആ രണ്ട് ജീവനുകള്‍ ചിന്നിച്ചിതറി; വയനാടിനെ നടുക്കിയ ദുരന്തമിങ്ങനെ

കല്‍പ്പറ്റ: വയനാട് ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ വീട്ടമ്മയും യുവാവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നായ്ക്കട്ടി ഇളവന വീട്ടില്‍ നാസറിന്റെ ഭാര്യ അംല നായ്ക്കട്ടിയിലെ ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എറളോട്ട് ബെന്നി എന്നിവരാണ് സ്‌ഫോടനത്തില്‍ മരിച്ചത്.

ബെന്നി ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. കൊല്ലപ്പെട്ട ബെന്നിയുടെ ഫര്‍ണീച്ചര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും പോലീസ് കണ്ടെത്തി.

ഇന്ന് ഉച്ചയോടെയാണ് നായ്ക്കട്ടി ഇളവന നാസറിന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ശരീരങ്ങള്‍ ചിന്നിച്ചിതറിയിരുന്നു. അംലയും ബെന്നിയും നേരത്തെ സൗഹൃദത്തിലായിരുന്നു. ഇന്ന് രാവിലെ ബെന്നി അംലയുടെ വീട്ടില്‍ എത്തിയിരുന്നു.

ഉച്ചയ്ക്ക് വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ വീണ്ടും എത്തിയിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ബെന്നി ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി.

പ്രാഥമിക പരിശോധനയില്‍ നാടന്‍ സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ മൃതദേഹങ്ങളില്‍ നിന്നും കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ അംലയുടെ ഇളയ കുട്ടി വീടിനടുത്തുണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ഇവിടെ നിന്ന് മാറ്റിയത്. പിന്നീട് പോലീസ് എത്തി കൂട്ടിയുടെ ദേഹത്ത് പറ്റിയ ചോരയും മാംസ അവശിഷ്ടങ്ങളും വൃത്തിയാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു.

Exit mobile version