യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊന്ന സിപിഎം തീ കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് ഓര്‍ത്താല്‍ നന്ന്; കെ സുധാകരന്‍

മരിച്ച ഇരുവരെയും ഒന്നരാഴ്ച്ച മുന്‍പ് താന്‍ കണ്ടിരുന്നുവെന്നും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന കുട്ടികളാണ് അവര്‍ എന്നും അവരുടെ നഷ്ടം വളരെ വലുതാണെന്നും സുധാകരന്‍ പറഞ്ഞു

തൃശ്ശൂര്‍: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതിന് തിരിച്ചടി നല്‍കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ കൊലപാതകം ഒരിക്കലും സഹിക്കാന്‍ പറ്റാത്ത ഒന്നാണെന്നും സിപിഎമ്മിന് ഇതിന് കടുത്ത വില കൊടുക്കേണ്ടി വരുമെന്നും സുധാകരന്‍ വീഡിയോയില്‍ പറയുന്നു.

ധീരരായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ശരത്തും ക്രിപേഷും വളരെ പൈശാചികമായി കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ഈ കൊലപാതകമെന്ന് നമുക്ക് മനസിലാക്കാം. നേരത്തെ പ്രാദേശിക തലത്തിലുണ്ടായ നിസാര സംഘര്‍ഷത്തിന്റെ പേരില്‍, കാത്തിരുന്ന് മോട്ടോര്‍ബൈക്കില്‍ യാത്ര ചെയ്യുന്നവരെ ഫോളോ ചെയ്ത് വെട്ടിനുറുക്കിക്കൊന്ന പൈശാചികമായ കൊലപാതകം സിപിഎമ്മിന്റെ എക്കാലത്തേയും രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്ക് അറിയാം.

ഇതുപോലെ എത്രയോ ചെറുപ്പക്കാരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ശുഹൈബിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്ന വേളയിലാണ് ഈ രണ്ട് ചെറുപ്പക്കാര്‍ നമുക്ക് നഷ്ടമപ്പെട്ടിരിക്കുന്നത്. ഇത് ഒരിക്കലും സഹിക്കാന്‍ പറ്റാത്ത ഒന്നാണ്. സിപിഎമ്മിന് ഇതിന് കടുത്ത വില കൊടുക്കേണ്ടി വരുമെന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. താന്‍ നല്ല ഉത്തരവാദിത്ത ബോധത്തോടെയാണ് സംസാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ അക്രമവും സിപിഎമ്മിന്റെ രക്തസാക്ഷിത്വവും ഏറെക്കാലം സഹിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്നും പ്രവര്‍ത്തകരുടെ സംരക്ഷണം പാര്‍ട്ടിയുടെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. വികാരപരമായും രാഷ്ട്രീയ പരമായും ഈ പ്രശ്നത്തെ പരിഹരിക്കാനും പ്രതിരോധിക്കാനും അതിന് അനുസൃതമായി പ്രതികരിക്കാനും കഴിയുന്ന ഒരു പ്രതിരോധത്തിന്റെ മണ്‍ചിറ കെട്ടാന്‍ നമുക്ക് സാധിക്കണമെന്നും സുധാകരന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു..

മരിച്ച ഇരുവരെയും ഒന്നരാഴ്ച്ച മുന്‍പ് താന്‍ കണ്ടിരുന്നുവെന്നും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന കുട്ടികളാണ് അവര്‍ എന്നും അവരുടെ നഷ്ടം വളരെ വലുതാണെന്നും സുധാകരന്‍ പറഞ്ഞു. അവരുടെ നഷ്ടത്തില്‍ നമുക്കെല്ലാം ദുഃഖമുണ്ട്. ഖേദമുണ്ട്. കൊച്ചുസഹോദരന്‍മാരുടെ ആത്മാവിന് ശാന്തിനേരുന്നു. അവരുടെ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം വേണ്ട വിധം നോക്കി പാര്‍ട്ടി സംരക്ഷിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Exit mobile version