വിശ്വസ്തനെ ഡ്രൈവറാക്കാന്‍ അനുമതി കിട്ടിയില്ല; ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സൈക്കിളിലെത്തി നഗരസഭ ചെയര്‍മാന്‍

ആലപ്പുഴ: തനിക്ക് വിശ്വസ്തനായ ആളെ ഡ്രൈവറായി നിയമിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മാവേലിക്കര നഗരസഭ ചെയര്‍മാന്‍. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യാത്ര സൈക്കിളിലാക്കിയിരിക്കുകയാണ് ചെയര്‍മാന്‍ കെവി ശ്രീകുമാര്‍.

നഗരസഭ ചെയര്‍മാന്‍ വിശ്വസ്തനായ ആളെ ഡ്രൈവറാക്കിയ നടപടിയില്‍ കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഔദ്യോഗിക വാഹനം വേണ്ടെന്ന നിലപാട് ശ്രീകുമാര്‍ സ്വീകരിച്ചത്.

കൗണ്‍സില്‍ യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ നഗരസഭാ സെക്രട്ടറിക്ക് തിരികെ നല്‍കിയ ചെയര്‍മാന്‍ സുഹൃത്തിന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിറ്റേദിവസം സൈക്കിളിലാണ് അദ്ദേഹം നഗരസഭ ഓഫീസിലെത്തിയത്.

ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിഎസ്സി വഴിയുളള ഡ്രൈവറുടെ അഭാവത്തില്‍ നഗരസഭാ ചെയര്‍മാന്‍ നിയോഗിച്ച ഡ്രൈവറെ അംഗീകരിക്കാന്‍ എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല.

നഗരസഭയില്‍ പിഎസ്‌സി നിയമിച്ച രണ്ടും താല്‍ക്കാലികക്കാരായി നാലും ഡ്രൈവര്‍മാര്‍ ഉള്ളപ്പോള്‍ പുതിയൊരാളെ കൂടി നിയമിക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ പറയുന്നത്.

Exit mobile version