വയോധികന്റെ അസ്വഭാവിക മരണം കൊലപാതകം; കൂടെ താമസിച്ചിരുന്ന യുവതിയുടെ മകൻ അറസ്റ്റിൽ

മാവേലിക്കര: വീണ് പരിക്കേറ്റ് എന്ന് കരുതിയ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി. തെക്കേക്കര പറങ്ങോടി കോളനിയിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന ഓച്ചിറ സ്വദേശി ഭാസ്‌കരൻ (74) ആണ് നവംബർ ഒന്നിനു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

ഒക്ടോബർ 16-നാണ് ഇയാളെ പരിക്കേറ്റനിലയിൽ ചികിത്സയ്ക്ക് എത്തിച്ചത്. മരത്തിൽ നിന്നും വീണതാണെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മകൻ മൻദീപി(രാജ-24)നെ പ്രതിയെന്ന് തിരിച്ചറിഞ്ഞ കുറത്തികാട് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

യുവതിക്കൊപ്പം ഭാസ്‌കരൻ താമസിക്കുന്നതിലുള്ള വിരോധം കാരണം മൻദീപ് ഭാസ്‌കരനെ ക്രൂരമായി മർദിച്ചതായും തല ഭിത്തിയിൽ ഇടിപ്പിച്ചതായും പോലീസ് പറയുന്നു. തുടർന്നാണ് ഭാസ്‌കരനെ ആശുപത്രിയിലെത്തിച്ചത്. ഒളിവിൽപ്പോയ മൻദീപിനെ പേരൂർക്കടയിലെ മണ്ണാമൂലയിൽനിന്നാണു പിടികൂടിയത്.

ALSO READ- ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു, പെട്ടെന്നുണ്ടായ കുലുക്കത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

ഭാസ്‌കരന്റെ മരണശേഷം യുവതി കുറത്തികാട് പോലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയിലെ വൈരുധ്യത്തിൽ സംശയംതോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ട് വിവരം ചോദിച്ചറിയുകയും ശാസ്ത്രീയ പരിശോധനകളെ ആശ്രയിക്കുകയും ചെയ്തതോടെയാണ് മരണം കൊലപാതകമാണെന്നു പോലീസ് കണ്ടെത്തിയത്.

Exit mobile version