പരീക്ഷയിൽ വിജയിച്ചതിന് സമ്മാനം കിട്ടിയ ആറാംക്ലാസുകാരന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി; ഒടുവിൽ ‘വിലയറിഞ്ഞ്’ തിരികെ നൽകി കള്ളൻ

കൊയിലാണ്ടി: നഷ്ടപ്പെട്ടെന്ന് കരുതിയ സൈക്കിൽ തിരികെ ലഭിച്ച സന്തോഷത്തിലാണ് നന്തി ശ്രീശൈലം സ്‌കൂളിലെ ആറാംക്ലാസുകാരൻ. പരീക്ഷ ജയിച്ച സന്തോഷത്തിന് വീട്ടുകാർ സമ്മാനിച്ച സൈക്കിൾ മോഷണം പോവുകയായിരുന്നു. ഇതോടെ സങ്കടത്തിലായ കുട്ടിയുടെ വേദന മാധ്യമങ്ങളിലൂടെ വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് സൈക്കിൾ തിരികെ ലഭിച്ചത്.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപത്തെ സൗപർണികയിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിദേവിന്റെ സൈക്കിളാണ് കഴിഞ്ഞ ചൊവ്വാഴ്ച വീട്ടുമുറ്റത്തുനിന്നു മോഷണം പോയത്. പിന്നാലെ വലിയ സങ്കടത്തിലായിരുന്നു ആദിദേവ്.

താൻ മോഷ്ടിച്ച വസ്തുവിന്റെ വിലമതിക്കാനാകാത്ത മൂല്യം തിരിച്ചറിഞ്ഞ് മോഷ്ടാവ് തന്നെ സൈക്കിൾ തിരികെ നൽകുകയായിരുന്നു എന്നാണ് വിദ്യാർഥി വിശ്വസിക്കുന്നത്. ആറാം ക്ലാസുകാരന് പരീക്ഷ വിജയിച്ചതിനു സമ്മാനമായി കിട്ടിയതാണു മോഷ്ടിച്ച സൈക്കിൾ എന്നറിഞ്ഞ കള്ളൻ, ആരുമറിയാതെ അതു പന്തലായനി ഗവ.ഹൈസ്‌കൂളിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

സൈക്കിൾ മോഷ്ടിക്കപ്പെട്ടത് വാർത്തകളിലൂടെ അറിഞ്ഞ ഒരു നാട്ടുകാരനാണ് സൈക്കിൾ സ്‌കൂളിനടുത്ത് അനാഥമായി കിടക്കുന്നത് കണ്ടപ്പോൾ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. തുടർന്ന് സ്റ്റേഷൻ ഇൻസ്‌പെക്ടർ എംവി ബിജുവിന്റെ നിർദേശപ്രകാരം എഎസ്‌ഐ കെഎം ഷജിൽ കുമാർ സൈക്കിൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ALSO READ- യൂട്യൂബർ ‘ചെകുത്താനെ’ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; തോക്ക് ചൂണ്ടി; നടൻ ബാലയ്ക്ക് എതിരെ പോലീസ് കേസ്

നേരത്തെ സൈക്കിൾ മോഷണം പോയപ്പോൾ ആദിദേവ് അമ്മ രംഷയെയും കൂട്ടി കൊയിലാണ്ടി സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു. ആദിദേവിന് ഒരു വർഷം മുൻപ് പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോൾ അച്ഛനും അമ്മയും സമ്മാനമായി നൽകിയതായിരുന്നു ഈ സൈക്കിൾ. നന്തി ശ്രീശൈലം സ്‌കൂളിലെ വിദ്യാർഥിയാണ് ആദിദേവ്.

ഇത് അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്, ആ സൈക്കിൾ കണ്ടെത്തി തരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥരോട് തൊണ്ട ഇടറി ആദിദേവ് പറഞ്ഞിരുന്നു. ഇപ്പോൾ കൊയിലാണ്ടി പൊലീസ് ഇൻസ്‌പെക്ടർ എംവി ബിജു അദിദേവിന് സൈക്കിൾ തിരികെ നൽകിയപ്പോൾ ആറാം ക്ലാസുകാരന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

Exit mobile version