അധ്യാപകനായ അശ്വന്ത് കോക്ക് തൊഴില്‍പരമായ ചട്ടലംഘനം നടത്തി;നിര്‍മാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി

സിനിമാ നിരൂപണം സിനിമകളെ തിയറ്റര്‍ വിജയത്തില്‍ നിന്നും തടയുന്നെന്ന ചര്‍ച്ചകള്‍ തുടരുന്നതിനിടെ യൂട്യൂബ് വ്‌ലോഗര്‍ അശ്വന്ത് കോക്കിനെതിരെ സിനിമ നിര്‍മാതാക്കളുടെ സംഘടന രംഗത്ത്. അശ്വന്തിന് എതിരെ നിര്‍മാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി.

ആലക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴില്‍പരമായ ചട്ടലംഘനം നടത്തിയെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആരോപിച്ചിരിക്കുന്നത്.

വികലമായ സിനിമാ നിരൂപണം നടത്തി നവമാധ്യമങ്ങളിലൂടെ അശ്വന്ത് കോക്ക് പണമുണ്ടാക്കിയതിന് എതിരെ നേരത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതിന് പരിഹാരം കാണാത്ത സാഹചര്യത്തിലാണ് വീണ്ടും പരാതി നല്‍കുന്നതെന്നും മന്ത്രി ഉടന്‍ ഇടപെടണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു.

ALSO READ- കൈവശാവകാശ രേഖ നല്‍കുന്നതിനായി 1000 രൂപ കൈക്കൂലി, മലപ്പുറത്ത് വില്ലേജ് ഓഫീസറെ കൈയ്യോടെ പൊക്കി വിജിലന്‍സ്

നേരത്തെ, സിനിമയെ മോശമാക്കി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ റിവ്യൂ നടത്തിയെന്ന പരാതിയില്‍ സംസ്ഥാനത്ത് ആദ്യമായി പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നടക്കുന്നതിനിടെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് നടപടി എടുത്തത്. സിനിമ റിലീസിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ മോശം റിവ്യൂവും കമന്റുമിട്ടതിനാണു നടപടി.

‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. സ്‌നേക്ക് പ്ലാന്റ് സിനിമാ പ്രമോഷന്‍ കമ്പനി ഉടമ ഹെയ്ന്‍സ്, അനൂപ് അനു ഫേസ്ബുക് അക്കൗണ്ട്, അരുണ്‍ തരംഗ, എന്‍വി ഫോക്കസ്, ട്രെന്‍ഡ് സെക്ടര്‍ 24ഃ7, അശ്വന്ത് കോക്, ട്രാവലിങ് സോള്‍മേറ്റ്‌സ് എന്നീ യൂട്യൂബര്‍മാരും യുട്യൂബ്, ഫെയ്‌സ്ബുക് എന്നിവയും ചേര്‍ന്ന് ഒമ്പത് പ്രതികളാണ് കേസിലുള്ളത്.

Exit mobile version