‘രമേശേട്ടാ.. ഇങ്ങനൊരു കടും കൈ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല’; രമേശ് വലിയശാലയുടെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ സഹപ്രവര്‍ത്തകര്‍

പ്രശസ്ത നടന്‍ രമേശ് വലിയശാലയുടെ മരണവാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമാസീരിയല്‍ മേഖലയിലെ സുഹൃത്തുക്കള്‍. തങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് പലരും പ്രതികരിച്ചു. ഇരുപത് വര്‍ഷത്തിലേറെയായി സീരിയല്‍ മേഖലയില്‍ സജീവമായ രമേശിന്റെ വിയോഗവാര്‍ത്ത അവരെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതവും വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ ആവാത്തതുമാണ്.

രണ്ട് ദിവസം മുന്‍പ് ‘വരാല്‍’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് തങ്ങളെന്ന് നടന്‍ ബാലാജി ശര്‍മ്മ വേദനയോടെ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇങ്ങനൊരു കടും കൈ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ബാലാജി പറയുന്നു.

‘രണ്ട് ദിവസം മുന്‍പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍ ? എന്ത് പറ്റി രമേഷേട്ടാ? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത്? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? വിശ്വസിക്കാനാകുന്നില്ല… ഞെട്ടല്‍ മാത്രം! കണ്ണീര്‍ പ്രണാമം… നിങ്ങള്‍ തന്ന സ്‌നേഹവും കരുതലും എന്നും മനസ്സിലുണ്ട്… ആദരാഞ്ജലികള്‍’, ബാലാജി ശര്‍മ്മ കുറിച്ചു.

‘പ്രശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍’, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

‘രമേശേട്ടാ… വിശ്വസിക്കാനാവുന്നില്ല… ഒത്തിരി സങ്കടം…’, എന്നാണ് നടന് കിഷോര്‍ സത്യയുടെ പ്രതികരണം.

ഇന്ന് പുലര്‍ച്ചയോടെയാണ് രമേശ് വലിയശാലയെ വീട്ടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക നാടകം വഴി അഭിനയമേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില് ഒരാളായിരുന്നു.

Exit mobile version