മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ആ ഗൂഡസംഘം ആരൊക്കെ, നീരജ് വെളിപ്പെടുത്തണം, അമ്മയ്ക്ക് കത്തയച്ച് ഫെഫ്ക

കൊച്ചി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ മലയാള സിനിമ നടന്‍ നീരജ് മാധവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുന്നു. വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ഗൂഡസംഘം മലയാള സിനിമയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു നീരജ് ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞത്.

ഇതിന് പിന്നാലെ മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന അഭിനേതാക്കളെ മുളയിലെ നുള്ളുന്ന ആ ഗൂഡസംഘം ആരെന്ന് നടന്‍ നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് ഫെഫ്ക താരങ്ങളുടെ സംഘടനയായ അമ്മയക്ക് കത്ത് നല്കി.

താരങ്ങളെ ഇല്ലാതാക്കുന്ന ഈ സംഘം ആരെന്ന് നീരജ് വെളിപ്പെടുത്തണമെന്നും അങ്ങനെയുളളവരെ ഒഴിവാക്കാന്‍ ഒപ്പം നില്ക്കുമെന്നും ഫെഫ്ക നല്‍കിയ കത്തില്‍ പറയുന്നു. നീരജിന്റെ ഫേസ്ബുക്ക് പോസ്‌ററില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

അതേസമയം, നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സിദ്ധു പനയ്ക്കല്‍ രംഗത്തെത്തി. കൂളിങ് ഗ്ലാസ് ധരിക്കുന്നതും കാലിന്മേല്‍ കാല് വയ്ക്കുന്നതും അഹങ്കാരമല്ലെന്നും എന്നാല്‍ കയറ്റി വച്ച കാല് ഇറക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യാതിരിക്കുമ്പോഴാണ് അത് അഹങ്കാരവും ജാഡയുമായി മാറുന്നതെന്നും സമൂഹമാധ്യമത്തില്‍ പങ്കു വച്ച കുറിപ്പില്‍ സിദ്ധു പനയ്ക്കല്‍ പറയുന്നു.

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെ സിനിമ രംഗത്ത് നിലനില്‍ക്കുന്ന സ്വജനപക്ഷപാതവും വിവേചനവുമൊക്കെ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയാണ്. ബോളിവുഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി അതേ മേഖലയില്‍ അടക്കമുള്ള നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.

Exit mobile version