ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല ഉയര്‍ന്നു

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ 12-ാം എഡിഷന് തിരശ്ശീല ഉയര്‍ന്നു. ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള ദി മാള്‍ റോഡ് ചടങ്ങുകള്‍ക്ക് വേദിയായി. പത്ത് ടീമിന്റേയും ക്യാപ്റ്റന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കാനായി ക്യാപ്റ്റന്‍മാര്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി.

വിരാട് കോഹ്‌ലിയെ വന്‍ കൈയ്യടികളോടെയാണ് കാണികള്‍ വേദിയിലേക്ക് സ്വീകരിച്ചത്. ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സും ഉദ്ഘാടനച്ചടങ്ങിലെ താരമായി. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക് ട്രോഫി വേദിയിലെത്തിച്ചു. ക്ലര്‍ക്കിനെ അനുഗമിച്ച് മുന്‍ ഇംഗ്ലീഷ് താരം ഗ്രെയിം സ്വാനുമുണ്ടായിരുന്നു.

ഓരോ ടീമിന്റെയും ലോകകപ്പ് ഔദ്യോഗിക ഗാനമായ സ്റ്റാന്‍ഡ് ബൈ റുഡിമെന്റല്‍ ബാന്‍ഡിലെ ലോറിന്‍ അവതരിപ്പിച്ചു. ഈ ബാന്‍ഡിന്റെ തന്നെ ഫീലിങ് എന്ന പാട്ടോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലായിരും പേര്‍ക്കാണ് ക്ഷണമുണ്ടായിരുന്നത്.

ഇംഗ്ലണ്ട് താരമായിരുന്ന ആന്‍ഡ്രു ഫ്ളിന്റോഫ് ആയിരുന്നു ചടങ്ങിന്റെ അവതാരകന്‍. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നു മണിക്കാണ് ഈ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം അഞ്ചാം തിയ്യതി ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.

Exit mobile version