പ്രളയ സെസ് ഇന്ന് മുതല്‍ നിലവില്‍; വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് ധനമന്ത്രി

കാര്‍, ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്‍്, പെയിന്റ് എന്നിവയ്‌ക്കെല്ലാം ഒരു ശതമാനം വില കൂടും

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് മുതല്‍ നിലവില്‍ വരും. 12 ശതമാനം ,18 ശതമാനം, 28 ശതമാനം എന്നീ ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനമാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് സെസ് ഏര്‍പ്പെടുത്തുക. ഇതുവഴി 1200 കോടി രൂപ സ്വരൂപിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

അതേസമയം, പ്രളയസെസിന്റെ മറവില്‍ വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

കാര്‍, ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്‍്, പെയിന്റ് എന്നിവയ്‌ക്കെല്ലാം ഒരു ശതമാനം വില കൂടും.

നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി തുടങ്ങിയവക്ക് സെസ് ബാധകമല്ല. ജിഎസ്ടിക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടില്ല.

ഗ്രാമീണ റോഡുകളുടെ നിര്‍മാണവും നവീകരണവുമാണ് സെസില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം, പ്രളയസെസിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നും വന്‍ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version