കൊറോണയ്ക്ക് എതിരെ ആദ്യം വികസിപ്പിച്ച വാക്‌സിൻ മനുഷ്യരിൽ വിജയകരമെന്ന് കമ്പനി; ഇനി ആയിരം പേരിൽ പരീക്ഷണം

വാഷിങ്ടൺ: കൊറോണയ്ക്ക് എതിരായി ആദ്യം വികസിപ്പിച്ച വാക്‌സിൻ മനുഷ്യരിൽ പരീഷിച്ചത് വിജയകരമെന്ന് അമേരിക്കൻ കമ്പനി. മരുന്ന് പരീക്ഷണത്തിൽ ആശാവഹമായ ഫലങ്ങളാണ് ലഭിച്ചതെന്ന അവകാശപ്പെട്ട് വാക്‌സിൻ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി മൊഡേണയാണ് രംഗത്തെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ എട്ടുപേരിലാണ് വാക്‌സിൻ പരീക്ഷിച്ചത്. ലാബിൽ നടന്ന പരീക്ഷണ ഫലങ്ങൾ സാധൂകരിക്കുന്ന തരത്തിൽ ഇവരിൽ കൊറോണ വൈറസിന്റെ പെരുകൽ തടയുന്ന തരത്തിൽ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ പറയുന്നത്.

കൊവിഡ് ഭേദമായവരിൽ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്‌സിൻ പരീക്ഷിച്ചവരിൽ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന കമ്പനി അവകാശപ്പെട്ടു. മാർച്ചിൽ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാൽ രണ്ടാം ഘട്ടത്തിൽ 600 പേരിൽ വാക്‌സിൻ ഉടൻ പരീക്ഷിക്കും. ജൂലൈയോടെ ആയിരം പേരിൽ മൂന്നാം ഘട്ട പരീക്ഷണം നടക്കും.

ഈ മാസം തന്നെയായിരിക്കും വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് കമ്പനിക്ക് എഫ്ഡിഎ അനുമതി നൽകി കഴിഞ്ഞു. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്‌സിൻ പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാൽ 2021ഓടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം ഉണ്ടാകും.

ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡോസുകളാണ് പരീക്ഷണത്തിനായി തയ്യാറാക്കിയതെങ്കിലും ആദ്യത്തെ രണ്ട് തരത്തിലുള്ള ഡോസുകൾ പരീക്ഷിച്ചപ്പോൾ ഒരാളിൽ വാക്‌സിൻ കുത്തിവെച്ച സ്ഥലത്ത് ചുവന്ന തടിപ്പും വേദനയുമാണ് ദൂഷ്യഫലമായി പ്രകടമായത്. എന്നാൽ ഹൈ ഡോസ് വാക്‌സിൻ പ്രയോഗിച്ച മൂന്നുപേരിൽ പനി, പേശിവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചുവെന്നും മൊഡേണ മരുന്ന് കമ്പനി പറയുന്നു.

Exit mobile version