സൗദിയില്‍ ലൈസന്‍സ് നേടിയത് ഒന്നേക്കാല്‍ ലക്ഷത്തോളം വനിതകള്‍; ഒരുലക്ഷം വിദേശ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമായി

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കിയതോടെ ഇതിനകം
ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയത് ഒന്നേക്കാല്‍ ലക്ഷത്തോളം സ്വദേശി വനിതകളാണ്.

അതേസമയം, ഒരു ലക്ഷം വിദേശ ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. നൂറ്റി എണ്‍പതോളം വനിതാ ഡ്രൈവര്‍മാരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തതായും ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ചതിനു ശേഷം ഇതുവരെ 181 വിദേശ വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്കുപ്രകാരം പതിമൂന്നു ലക്ഷം വിദേശ ഹൗസ് ഡ്രൈവര്‍മാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. 2017-ല്‍ ഇത് പതിനാല് ലക്ഷം ആയിരുന്നു. അതായത് ഒരു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം വിദേശ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു.

2018 ജൂണ്‍ 24-നാലിനാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചത്. സ്ത്രീകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയതോടെ പലരും വിദേശ വീട്ടുഡ്രൈവര്‍മാരെ ഒഴിവാക്കി. ചിലര്‍ വിദേശത്ത് നിന്നും വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തു. ഒരുലക്ഷത്തി ഇരുപതിനായിരം സൗദി വനിതകള്‍ ഇതുവരെ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയതായി അതോറിറ്റി അറിയിച്ചു.

Exit mobile version