17 കോടിയുടെ ആഡംബര ഭവനം; 2016ൽ വിവാഹമോചനത്തിന് ശ്രമം; പ്രിയങ്കയെ വെടിവെച്ച തോക്ക് വാങ്ങിയത് മാസങ്ങൾക്ക് മുൻപ്; കൊല്ലം സ്വദേശികളുടെ മരണത്തിന് പിന്നിൽ?

കാലിഫോർണിയ: അമേരിക്കയിൽ ദമ്പതികളും ഇരട്ടക്കുട്ടികളും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെൻറി(42) ഭാര്യ ആലീസ് പ്രിയങ്ക ബെൻസിഗർ(40) ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ(4) എന്നിവരാണ് വീട്ടിൽ മരണപ്പെട്ടനിലയിൽ കണ്ടെത്തിയത്. ആനന്ദ് മറ്റുള്ളവരെ കൊലപ്പെടുത്തി ശേഷം ജീവനൊടുക്കിയതാണെന്നാണ് സൂചന.

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് സ്വയം നിറയൊഴിച്ചതായാണ് പോലീസ് നിഗമനം. കുളിമുറിയിൽ ബാത്ത്ടബ്ബിൽവെച്ചാണ് ഭാര്യയ്ക്ക് നേരേ വെടിവെച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ട്.

കുളിമുറിയിൽനിന്ന് 9 എംഎം പിസ്റ്റൾ കണ്ടെടുത്തതായും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുളിമുറിയിൽനിന്ന് കണ്ടെടുത്ത പിസ്റ്റൾ മാസങ്ങൾക്ക് മുമ്പാണ് ആനന്ദ് വാങ്ങിയത്. ഇതിന് ലൈസൻസും ഉണ്ടായിരുന്നു.

ALSO READ- ചെന്നൈയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുട്ടികളുടെ മരണം എങ്ങനെയാണെന്ന് വ്യക്തമല്ല. കുട്ടികളുടെ ശരീരത്തിൽ വെടിയേറ്റതിന്റെ അടയാളങ്ങളില്ലെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2020ലാണ് ആനന്ദും പ്രിയങ്കയും കാലിഫോർണിയയിലെ സാൻമെറ്റേയോയിലെ വീട്ടിലേക്ക് താമസം മാറിയത്. ഈ ഭവനത്തിന് 2.1 മില്ല്യൺ ഡോളർ(ഏകദേശം 17 കോടിയിലേറെ രൂപ) വിലയുണ്ട്. അഞ്ച് കിടപ്പുമുറികളുള്ള ആഡംബര ഭവനമാണിത്.


നേരത്തെ ആനന്ദ് ഗൂഗിളിലും മെറ്റയിലും സോഫ്റ്റ് വേർ എൻജിനീയറായി ജോലിചെയ്തിരുന്നു. ഭാര്യ ആലീസ് ‘സില്ലോ’യിൽ ഡേറ്റ സയൻസ് മാനേജരായിരുന്നു. 2016-ൽ ആനന്ദ് വിവാഹമോചനത്തിനായി ഹർജി ഫയൽചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.

Exit mobile version