സോഷ്യല്‍ മീഡിയ പാസ്‌വേഡിനെ ചൊല്ലി തര്‍ക്കം; യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി വീട്ടില്‍ പൂട്ടിയിട്ടു

ഫേസ്ബുക്ക് പാസ്‌വേഡ് നല്‍കാത്തതിനാണ് 24കാരിയായ റഷ്യന്‍ പൗരയ്ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്

ദുബായ്: സോഷ്യല്‍ മീഡിയ പാസ്‌വേഡിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി വീട്ടില്‍ പൂട്ടിയിട്ടു. ഫേസ്ബുക്ക് പാസ്‌വേഡ് നല്‍കാത്തതിനാണ് 24കാരിയായ റഷ്യന്‍ പൗരയ്ക്ക് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ദുബായില്‍ 30 വയസുകാരനായ സ്വദേശി പൗരനാണ് യുവതിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ യുവതിയുടെ വിരലിന് പൊട്ടലേല്‍ക്കുകയും തലയ്ക്കും ശരീരത്തിലും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

സന്ദര്‍ശക വിസയിലാണ് യുവതി ദുബായിലെത്തിയത്. യുവതി പ്രതിയുടെ അല്‍ ഖവാനീജിലെ ഫ്‌ലാറ്റിലാണ് നാല് മാസമായി ഇവര്‍ കഴിഞ്ഞു വന്നിരുന്നത്. എന്നാല്‍ അനധികൃത താമസത്തിനുള്ള പിഴയടച്ച് നാട്ടിലേക്ക് മടങ്ങാന്‍ യുവതി തീരുമാനിച്ചു. വിമാന ടിക്കറ്റ് വിവരങ്ങള്‍ നല്‍കിയ ശേഷം എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ കൈയിലിരുന്ന ഫോണ്‍ യുവതിയുടെ മുഖത്ത് എറിഞ്ഞ ശേഷം ഫേസ്ബുക്ക് യൂസര്‍ ഐഡിയും പാസ്വേഡും ചോദിക്കുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ഫേസ്ബുക്ക് യൂസര്‍ ഐഡിയും പാസ്‌വേഡും ഓര്‍മയില്ലെന്ന് പറഞ്ഞതോടെ ഇയാള്‍ വീണ്ടും മര്‍ദനം തുടങ്ങി. നിലത്തിട്ട് ചവിട്ടുകയും കൈകള്‍ കൊണ്ട് മുഖം മറച്ചപ്പോള്‍ കൈയില്‍ അടിച്ച് വിരല്‍ ഒടിച്ചുവെന്നും യുവതി പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മര്‍ദിച്ച് വീട്ടിനുള്ളില്‍ പൂട്ടിയിട്ടു. ജനലിലൂടെ രക്ഷപ്പെടാന്‍ സാധിക്കാതെ വന്നതോടെ യുവതി പോലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന പോലീസ് എത്തി വീട് റെയ്ഡ് ചെയ്ത് യുവതിയെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതി യുവതിയെ വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Exit mobile version