തോല്‍വി സമ്മതിച്ച് പ്രഗ്‌നാനന്ദ: ദുബായ് ചെസ് ഓപണ്‍ കിരീടം അരവിന്ദ് ചിദംബരത്തിന്

ദുബായ്: ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ പരാജയപ്പെടുത്തി ശ്രദ്ധ നേടിയ ആര്‍ പ്രഗ്‌നാനന്ദയെ കീഴടക്കി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം ദുബായ് ചെസ് ഓപണ്‍ കിരീടം സ്വന്തമാക്കി.

മത്സരത്തിന്റെ ഒമ്പതാം റൗണ്ടിലാണ് പ്രഗ്‌നാനന്ദയെ തകര്‍ത്ത് 22കാരനായ അരവിന്ദ് ചിദംബരം കിരീടം നേടിയത്. ചതുരംഗക്കളത്തിലെ പുത്തന്‍ താരോദയങ്ങളായ ഇരുവരും തമ്മിലുള്ള പോരാട്ടം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. 7.5 പോയിന്റോടെയാണ് അരവിന്ദ് മത്സരത്തില്‍ വിജയം നേടിയത്. ഏഴ് പോയിന്റുകള്‍ വീതം നേടിയ പ്രഗ്‌നാനന്ദയും റഷ്യന്‍ ഗ്രാന്റ് മാസ്റ്റര്‍ പ്രെഡ്കെ അലക്സാണ്ടറും രണ്ടാം സ്ഥാനം പങ്കിട്ടു.

നേരത്തെ, ചിദംബരം അര്‍ജുന്‍ എരിഗൈസിയെ 7/8 ന് പരാജയപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു മാഗ്‌നസ് കാള്‍സനെ തകര്‍ത്ത പ്രഗ്‌നനാന്ദയുമായുള്ള മത്സരം. ഇന്ത്യയുടെ ആദ്യത്തെ ദേശീയ ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യനായ ചിദംബരം നിലവിലെ ദേശീയ റാപ്പിഡ്, ബ്ലിറ്റ്സ് ചാമ്പ്യന്‍ കൂടിയാണ്.

മുന്‍കൂട്ടി നിശ്ചയിച്ച സെലക്ഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത നേടാന്‍ കഴിയാതിരുന്ന ചിദംബരത്തിന് ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാനായിരുന്നില്ല.

Exit mobile version