ഇന്ത്യന്‍ ചെസ്സിലെ മലയാളി അത്ഭുത പ്രതിഭ! ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ച് നിഹാല്‍ സരിന്‍

തൃശൂര്‍: ലോക ചെസ് ചാമ്പ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ച് ഇന്ത്യന്‍ ചെസിലെ അത്ഭുത ബാലന്‍ മലയാളിയായ നിഹാല്‍ സരിന്‍.

കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യയിലെ പ്രഥമ സൂപ്പര്‍ ചെസ് ടൂര്‍ണമെന്റ് റാപ്പിഡ് ചെസ് മത്സരത്തിലാണ് വിശ്വനാഥന്‍ ആനന്ദ് അണ്ടര്‍ 14 ലോക ചാമ്പ്യനായ നിഹാലിനോട് സമനില വഴങ്ങിയത്. 25 മിനിറ്റാണ് റാപ്പിഡ് ചെസിന്റെ സമയക്രമം. മത്സരം എട്ട് റൗണ്ട് സമാപിച്ചപ്പോള്‍ നിഹാല്‍ ആറ് സമനിലകളാണ് ലോകത്തിലെ കരുത്തര്‍ക്കെതിരെ സ്വന്തമാക്കിയത്.

ആനന്ദിന് പുറമേ കഴിഞ്ഞവര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍അപ്പായ റഷ്യന്‍താരം സെര്‍ജി കര്‍ജാക്കിന്‍, നിലവിലെ ലോക മൂന്നാം നമ്പര്‍ താരം മാമദ്യെറോവ്, ലോക പത്താം നമ്പര്‍ താരം വെസ്ലിസോ, ലോക 25ാം നമ്പര്‍ താരം ഹരികൃഷ്ണ, ലോക 44ാം നമ്പര്‍ താരം വിദിത് സന്തോഷ് ഗുജറാത്തി എന്നിവര്‍ക്കും ചെസിലെ പുതിയ താരോദയത്തിന് മുമ്പില്‍ സമനില വഴങ്ങേണ്ടി വന്നു.

അമേരിക്കയുടെ ഹിക്കാരു നക്കാമുറ, ലോക 11ാം നമ്പര്‍ ലെവോണ്‍ അരോണിയന്‍ എന്നിവരോടാണ് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നിഹാല്‍ പരാജയപ്പെട്ടത്.

ഇന്ത്യയുടെ അന്‍പത്തിമൂന്നാം ഗ്രാന്‍മാസ്റ്ററാണു പതിനാലുകാരനായ നിഹാല്‍.
ആഗസ്റ്റില്‍ അബുദാബി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലെ അവസാന മത്സരത്തിലെ പ്രകടനത്തോടെയാണു നിഹാല്‍ ഗ്രാന്‍മാസ്റ്റര്‍ പദവിയിലെത്തിയത്.

Exit mobile version