ഒരു ദിവസം മുഴുവന്‍ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ മരുഭൂമിക്കുള്ളില്‍; ഒടുവില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള മലയാളി സംഘത്തിന് രക്ഷകരായി ദുബായ് പോലീസ്

ദുബായ്: ഒരു രാത്രി മുഴുവന്‍ അപകടം മുന്നില്‍ കണ്ട് ഭക്ഷവും വെള്ളവുമില്ലാതെ മരുഭൂമിക്കുള്ളില്‍ അകപ്പെട്ട മലയാളി സംഘത്തിന് രക്ഷകരായി ദുബായ് പോലീസ്. സ്ത്രീകളടക്കമുള്ള മലയാളി സംഘത്തെ മരുഭൂമിയില്‍ നിന്നും ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. ദുബായിയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉദ്യോഗസ്ഥന്‍ മലപ്പുറം സ്വദേശി മുഷ്താഖ്, സുഹൃത്തും എന്‍ജിനീയറുമായ പത്തനംതിട്ട സ്വദേശി ഷഹനാസ് ഷംസുദ്ദീന്‍, ഷഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയാണ് മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററില്‍ എത്തിയ പോലീസ് നിരീക്ഷണ സംഘം ഇവരെ കണ്ടെത്തിയ ശേഷം മരുഭൂമിയിലെ പ്രത്യേക ദൗത്യസംഘത്തെ കൃത്യമായ സ്ഥലം അറിയിക്കുകയായിരുന്നു.ക്ഷീണിതരായ സംഘത്തിന് ഭക്ഷണവും വെള്ളവുമായാണ് പോലീസ് എത്തിയത്.

മരുഭൂമിയില്‍ ഉല്ലാസയാത്ര പോകുന്നത് പതിവാക്കിയ സംഘം വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അല്‍ ഖുദ്രയില്‍ രണ്ടു വാഹനങ്ങളിലായി എത്തുകയായിരുന്നു. തുടര്‍ന്നു ഫോട്ടോ എടുക്കാനായി മരുഭൂമിയിലേക്ക് തിരിച്ചു. വൈകിട്ട് 6ന് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വാഹനം മണലില്‍ പുതഞ്ഞുപോയതോടെയാണ് ഇവരുടെ കഷ്ടകാലം ആരംഭിച്ചത്. അടുത്തവാഹനത്തിന്റെ ടയര്‍ കേടാകുകയും ചെയ്തതോടെ സംഘം മരുഭൂമിയില്‍ ഒറ്റപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷം വാഹനങ്ങള്‍ ശരിയാക്കി യാത്രയാരംഭിച്ചെങ്കിലും വഴിതെറ്റി മരുഭൂമിക്കുള്ളിലേക്കു പോവുകയായിരുന്നു. പിന്നീട് 18 കിലോമീറ്ററിലേറെ പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത് മനസിലായത്. തുടര്‍ന്നുള്ള രാത്രിയിലെ യാത്ര അപകടമെന്ന് തിരിച്ചറിഞ്ഞതോടെ ടെന്റ് ഒരുക്കി കുറച്ചുപേര്‍ അതിലും ബാക്കിയുള്ളവര്‍ വാഹനങ്ങളിലും കിടക്കുകയായിരുന്നെന്ന്അറിഞ്ഞതെന്നു മുഷ്താഖ് പറഞ്ഞു.

വെള്ളവും ഭക്ഷണവുമില്ലാത്തതും കൊടുംതണുപ്പും വലച്ചതിനു പുറമെ, പ്രമേഹരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നതിനാല്‍ മരുന്നിന്റെ അപര്യാപ്തതയും സംഘത്തെ തളര്‍ത്തി. പുലര്‍ച്ചെ പുറപ്പെടാന്‍ തുടങ്ങിയെങ്കിലും വാഹനങ്ങള്‍ മണലില്‍ കൂടുതല്‍ പുതഞ്ഞുപോയിരുന്നു. ഇതോടെ കൂട്ടത്തിലുണ്ടായിരുന്നവര്‍ മരുന്നും ഭക്ഷണവുമില്ലാതെ തീര്‍ത്തും അവശരായി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ദുബായ് പോലീസിനെ വിവരം അറിയിച്ചു.

ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തിയ റെസ്‌ക്യൂ വിഭാഗം ഇവരെ കണ്ടെത്തുകയും പ്രത്യേക ദൗത്യസേനയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എല്ലാ സംവിധാനങ്ങളുമായി എത്തിയ രക്ഷാസംഘം വെള്ളവും ഭക്ഷണവും നല്‍കി ഇവരെ ആശ്വസിപ്പിക്കുകയും ചെയ്തു. മണലില്‍ പുതഞ്ഞുപോയ വാഹനങ്ങള്‍ പുറത്തെടുത്തു. ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ഇവര്‍ മരുഭൂമിയില്‍ നിന്നു പുറത്തുകടന്നത്.

Exit mobile version