കുവൈറ്റില്‍ ഇനി മുതല്‍ ഈ ജോലികള്‍ക്ക് ഡിഗ്രി നിര്‍ബന്ധം; അല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല

സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനാണ് മാന്‍ പവര്‍ അതോറിറ്റി പുതിയ നിബന്ധന വെച്ചത്

കുവൈറ്റ് സിറ്റി: ഇനി മുതല്‍ കുവൈറ്റില്‍ മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ടുള്ള ഉന്നത ജോലികള്‍ക്ക് ഡിഗ്രി വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. അല്ലാത്തവര്‍ക്ക് ഇനി മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയില്ല. ജനുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനാണ് മാന്‍ പവര്‍ അതോറിറ്റി പുതിയ നിബന്ധന വെച്ചത്.

അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ 2011 ജനുവരിക്ക് മുന്‍പ് ഇത്തരം തസ്തികകളില്‍ നിയമിതരായവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കികൊടുക്കും. അതേ സമയം അതിന് ശേഷമുള്ളവര്‍ക്ക് ആ തസ്തികയില്‍ ജോലി ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് തെളിയിക്കേണ്ടി വരും. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫക്കറ്റ് ഹാജരാക്കേണ്ടി വരും.

മാന്‍ പവര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോഗ്യരായ വിദേശികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിവരികയാണ്. പരിശോധനയില്‍ യോഗ്യത തെളിയിക്കാന്‍ സാധിക്കാതിരുന്നവരെ നേരത്തെ ചെയ്തിരുന്ന തസ്തികളില്‍നിന്ന് പിആര്‍ ഓഫിസര്‍ പോലുള്ള ജോലികളിലേക്ക് മാറ്റുകയാണ് ചെയുന്നത്. ഇത്തരത്തില്‍ തസ്തികയില്‍ മാറ്റം വരുത്തിയതോടെ നിരവധി വിദേശികള്‍ ജോലി ഉപേക്ഷിച്ച് നാടുവിടുകയും ചെയ്തു.

Exit mobile version