വീണ്ടും കൊവിഡ് ഭീതിയില്‍ ലോകം; ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു, കനത്ത ജാഗ്രത

covid, kuwait | bignewslive

റിയാദ്: ബ്രിട്ടണില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികള്‍ അടച്ചത്. വിമാന സര്‍വീസുകള്‍ക്ക് പുറമെ കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള യാത്രകളും ഈ രാജ്യങ്ങള് റദ്ദാക്കിയിട്ടുണ്ട്. കുവൈത്തില്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ തന്നെ ആരംഭിക്കും. ജനുവരി ഒന്നുവരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഒമാനില്‍ ചൊവ്വാഴ്ച പകല്‍ പ്രാദേശിക സമയം ഒരു മണി മുതല്‍ നിയന്ത്രണം പ്രബാല്യത്തില്‍ വരും. സൗദി അറേബ്യയിലും ഒമാനിലും ഒരാഴ്ചത്തെക്കാണ് അതിര്‍ത്തികള്‍ അടച്ചിട്ടുള്ളത്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ നാട്ടിലേക്ക് മടങ്ങാനും ജോലി സ്ഥലങ്ങളിലേക്ക് പോകാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി. അതേസമയം യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.

ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചിരുന്നു. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്‌ട്രേലിയയിലും ഡെന്മാര്‍ക്കിലും നെതര്‍ലാന്‍ഡ്‌സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.കൊവിഡിന്റെ വകഭേദം കണ്ടെത്തിയതോടെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

Exit mobile version