നാട്ടിലേക്ക് മടങ്ങി, പിന്നാലെ തിരിച്ചു വിളിച്ചു; സൗദിയിൽ ഗർഭിണിയായ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

നജ്‌റാൻ: സൗദി അറേബ്യയിൽ നഴ്‌സ് ആയിരുന്ന മലയാളി യുവതി കൊവിഡ് ബാധിച്ചു മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂർ സ്വദേശിനി അമൃത മോഹൻ (31) ആണ് നജ്‌റാനിൽ കൊവിഡ് ബാധിതയായി മരിച്ചത്. ഇവർ ഏഴ് മാസം ഗർഭിണിയായിരുന്നു.

കൊവിഡ് ബാധിച്ച് ശറൂറ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമൃതയെ രോഗം ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞദിവസം നജ്‌റാൻ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. ഗർഭസ്ഥ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ സംസ്‌കരിക്കും.

ആറ് വർഷമായി നജ്‌റാനിൽ ശറൂറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു അമൃത. കഴിഞ്ഞ ഫെബ്രുവരിയിൽ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ അമൃതയെ സൗദി ആരോഗ്യമന്ത്രാലയം മേയ് 13നു തിരികെ വിളിക്കുകയായിരുന്നു. അമൃതയുടെ ഭർത്താവ് അവിനാശ് മോഹൻദാസ് നാട്ടിലാണുള്ളത്. പിതാവ്: പരേതനായ മോഹൻ. മാതാവ്: കനകമ്മ. അമൃത മോഹന്റെ മരണത്തിൽ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) അനുശോചിച്ചു.

Exit mobile version