യുഎഇയിലെ വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തത് 120ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ; രജിസ്‌ട്രേഷൻ നിർത്തിവെച്ചു

അബുദാബി: യുഎഇയിൽ നടന്നുവരുന്ന കൊവിഡ് വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിൽ 31,000ൽ അധികം പേർ പങ്കെടുത്തു. ആറാഴ്ച കൊണ്ട് 120 രാജ്യങ്ങളിൽ നിന്നുള്ളവർ പരീക്ഷണത്തിന്റെ ഭാഗമായെന്നാണ് റിപ്പോർട്ട്. ഇതോടെ വാക്‌സിൻ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷൻ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.

അബുദാബി ആരോഗ്യ വകുപ്പ്, യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി എന്നിവയുമായി സഹകരിച്ച് അബുദാബിയിലെ ജി42 ഹെൽത്ത് കെയർ എന്ന സ്ഥാപനമാണ് ചൈനീസ് നിർമ്മിത വാക്‌സിൻ പരീക്ഷിക്കുന്നത്.

ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസും കൊടുത്തുതുടങ്ങിയിട്ടുണ്ട്. വാക്‌സിനെടുത്തവരുടെ ആരോഗ്യപരിശോധനയടക്കം നടന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമനുസരിച്ചുള്ള ആളുകളെ ലഭിച്ചതിനാൽ ഓഗസ്റ്റ് 30ഓടെ പുതിയ രജിസ്‌ട്രേഷനുകൾ അവസാനിപ്പിക്കുകയാണെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ 100 ശതമാനം വിജയമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. വാക്‌സിന് പാർശ്വ ഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. മരുന്ന് സ്വീകരിച്ചവരിൽ ആന്റിബോഡി രൂപം കൊള്ളുകയും ചെയ്തതായും നിർമ്മാതാക്കൾ അവകാശപ്പെട്ടു.

Exit mobile version