ഷാര്‍ജയില്‍ ഇനി ബസ് കാത്തുനിന്ന് വിയര്‍ക്കേണ്ട, ശീതീകരിച്ച ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു

തുറന്നത് സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസ് സ്റ്റോപ്പുകള്‍

ഷാര്‍ജ ; പൊള്ളുന്ന ചൂടില്‍ ബസ് കാത്തുനില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടുമറികടക്കാന്‍ ഷാര്‍ജയില്‍ ശീതീകരിച്ച ബസ് സ്റ്റോപ്പുകള്‍ തുറന്നു. ഷാര്‍ജയിലെ ഏറ്റവും തിരക്കുകൂടിയ മേഖലകള്‍ കേന്ദ്രീകരിച്ച് 28 ഇടങ്ങളിലാണ് ശീതീകരിച്ച ബസ് സ്‌റ്റോപ്പുകള്‍ തുറന്നത്. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസ് സ്റ്റോപ്പില്‍ ഒരേ സമയം 15 പേര്‍ക്ക് വിശ്രമിക്കാം. രാവിലെ ആറ് മണിമുതല്‍ രാത്രി 12 മണിവരെയായിരിക്കും ഇവ പ്രവര്‍ത്തിക്കുക. ഇലക്ട്രോണിക് വാതിലുകള്‍ ഉള്‍പ്പെടെ ഓട്ടോമാറ്റിക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. കാര്‍ബണ്‍ പ്രസരണം ഒഴിവാക്കിയുള്ള പരിസ്ഥിതി സൗഹൃദ ബസ് സ്റ്റോപ്പുകള്‍ ഷാര്‍ജയിലെ പൊതുഗതാഗത മേഖലയെ ആശ്രയിക്കുന്നവര്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഉദ്ദേശിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കാഴ്ചപ്പാടാണ് എസി ബസ് സ്റ്റോപ്പുകളുടെ നിര്‍മ്മാണത്തിന് പിന്നില്‍. ഷാര്‍ജ അര്‍ബന്‍ പ്ലാനിംങ് കൗണ്‍സിലാണ് ബസ് സ്റ്റോപ്പുകള്‍ ഡിസൈന്‍ ചെയ്തത്. ഷാര്‍ജയെ അന്താരാഷ്ട്രനിലവാരത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍.

Exit mobile version