വിദ്യാര്‍ത്ഥിയുടെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കട്ടപ്പന: ഇടുക്കി കട്ടപ്പന സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ബൈസണ്‍ വാലി സ്വദേശി സിറിള്‍ വര്‍ഗീസിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഒരു മാസത്തേക്കാണ് ഇടുക്കി ആര്‍ ടി ഒ സസ്‌പെന്‍ഡ് ചെയ്തത്. ഇയാളെ എടപ്പാള്‍ ഐഡിടിആര്‍ഇല്‍ ഒരു മാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. കുമളി സ്വദ്ദേശി വിഷ്ണു പതിരാജാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ വിഷ്ണു കട്ടപ്പനയില്‍ നിന്നും തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് മൂന്നാറില്‍ നിന്നുമെത്തി നെടുങ്കണ്ടത്തിന് പോകാന്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ദിയമോള്‍ എന്ന ബസ് വിഷ്ണുവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്.

വിഷ്ണുവിന്റെ നെഞ്ചിനൊപ്പം ബസിന്റെ മുന്‍ഭാഗം കയറി. ഇരിപ്പിടം ഉള്‍പ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്. കാലിന് നിസാര പരിക്കേറ്റ വിഷ്ണുവിനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചിരുന്നു.

Exit mobile version