18 വയസ് ആകും മുന്‍പ് വിവാഹം നടത്തരുത്; കര്‍ശന നടപടിയുമായി സൗദി, നിയമം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകം

പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം ഈ വര്‍ഷം സൗദി ഷൂറാ കൗണ്‍സില്‍ നിരോധിച്ചിരുന്നു.

റിയാദ്: 18 വയസ് പ്രായം ആകും മുമ്പ് നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി അറേബ്യ. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയമം ഒരു പോലെ ബാധകമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് സൗദി 18 വയസിന് താഴെയുള്ള വിവാഹത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

ഇത്തരം സംഭവങ്ങളില്‍ ശിശുസംരക്ഷണ നിയമപ്രകാരം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗദി നീതി മന്ത്രി ഡോ.വലീദ് ബിന്‍ മുഹമ്മദ് അല്‍ സമ്മാനി കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. 18 വയസിന് താഴെയുള്ളവരുടെ വിവാഹ ഉടമ്പടികള്‍ നടത്തി കൊടുക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

ഇത്തരം കേസുകളെല്ലാം ഉചിതമായ കോടതികളിലേക്ക് റഫര്‍ ചെയ്യാന്‍ മന്ത്രി കോടതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തില്‍ എടുത്ത് പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം ഈ വര്‍ഷം സൗദി ഷൂറാ കൗണ്‍സില്‍ നിരോധിച്ചിരുന്നു.

Exit mobile version