തെലങ്കാന പിടിച്ചാല്‍ എന്തായാലും ഹൈദരാബാദിന്റെ പേരുമാറ്റും; ‘ഭാഗ്യനഗര്‍’ എന്ന പുത്തന്‍ പേരും നല്‍കും; ബിജെപി എംഎല്‍എയുടെ വാഗ്ദാനം!

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപിക്ക് അധികാരത്തിലെത്താനായാല്‍ ഹൈദരാബാദിന്റെ പേര് മാറ്റി ‘ഭാഗ്യനഗര്‍’ എന്നാക്കുമെന്ന് ബിജെപി എംഎല്‍എ. തെലങ്കാനയുടെ തലസ്ഥാന നഗരിയായ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ഗോഷാമഹല്‍ മണ്ഡലത്തിലെ എംഎല്‍എയായ രാജ സിംഗ് ആണ് അവകാശപ്പെട്ടത്. നേരത്തെ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നായിരുന്നുവെന്ന് ബിജെപി എംഎല്‍എ പറഞ്ഞു.

1590ല്‍ ഖുലി കുത്തബ് ഷാ എത്തിയതോടെയാണ് ഭാഗ്യനഗര്‍ ഹൈദരാബാദ് ആയത്. ആ സമയത്ത് ഒരുപാട് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഒരുപാട് ഹിന്ദുക്കളെ കൊല്ലുകയും ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വരിക എന്നുള്ളതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. രണ്ടാമതായി ഹൈദരാബാദിന്റെ പേര് മാറ്റുക എന്നുള്ളതുമാണ്.’ ഹൈദരാബാദിന്റെ മാത്രമല്ല, സെക്കന്ദരാബാദിന്റെയും കരീംനഗറിന്റെയും പേരുകള്‍ കൂടി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഉത്തര്‍പ്രദേശില്‍ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യ എന്നുമാണ് യോദി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത്. ഇതിന് പിന്നാലെ ഗുജറാത്തില്‍ അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കാന്‍ ആലോചിക്കുന്നതായി ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version