ഗാന്ധി നിന്ദയ്‌ക്കെതിരെ ഘോര ഘോരം പ്രസംഗിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; തൊട്ടപ്പുറത്ത് കസേരയിട്ട് നോട്ടെണ്ണല്‍ യന്ത്രത്തില്‍ പണമെണ്ണലും; വിവാദമായി മുല്ലപ്പള്ളിയുടെ ജനമഹായാത്ര!

വീണ്ടും വിവാദത്തിലായി കോണ്‍ഗ്രസിന്റെ ജനമഹായാത്ര.

വയനാട്: വീണ്ടും വിവാദത്തിലായി കോണ്‍ഗ്രസിന്റെ ജനമഹായാത്ര. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയില്‍ പങ്കെടുക്കാതെ നേതാക്കള്‍ മുങ്ങിയത് വാര്‍ത്തയാകുന്നതിനിടെയാണ് യാത്രയുടെ സ്വീകരണവേദിയില്‍ പണപ്പിരിവിനായി നോട്ടെണ്ണല്‍ യന്ത്രമെത്തിച്ച് വീണ്ടും കോണ്‍ഗ്രസ് അപഹാസ്യരായിരിക്കുന്നത്. വയനാട്ടിലെത്തിയ ജാഥയുടെ സ്വീകരണത്തിന് തുടക്കം കുറിച്ച മാനന്തവാടിയിലായിരുന്നു പരസ്യമായി യന്ത്രംവച്ച് എണ്ണി പണം പിരിച്ചതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റേജിനു താഴെ പ്രത്യേക പന്തലില്‍ മേശയും കസേരയുമിട്ട് യന്ത്രം സ്ഥാപിച്ചായിരുന്നു തുടക്കത്തില്‍ പിരിവ്. പിന്നീട്, ഇവിടെനിന്ന് സ്റ്റേജിനോട് ചേര്‍ന്നുള്ള കടവരാന്തയിലേക്ക് മാറ്റി.

ഗാന്ധിനിന്ദക്കെതിരെ പ്രതിജ്ഞയെടുക്കുമ്പോഴും പിരിവുകാര്‍ വേദിക്കരികിലെ ഗാന്ധി പ്രതിമയ്ക്കരികെയിരുന്ന് യന്ത്രത്തില്‍ പണമെണ്ണുകയായിരുന്നു. പണം പിരിക്കാന്‍ നോട്ടെണ്ണല്‍ യന്ത്രവുമായി യാത്രയ്‌ക്കൊപ്പം കെപിസിസിയുടെ പ്രത്യേക സംഘമുണ്ട്.

നേരത്തെ ജനമഹായാത്രയ്ക്ക് ഫണ്ട് പിരിച്ചു നല്‍കിയില്ലെന്ന കാരണം പറഞ്ഞു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള പത്ത് മണ്ഡലം കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്.

കാസര്‍കോടുള്ള നായന്മാര്‍ മൂലയില്‍ നിന്നും ഈ മാസം മൂന്നിനാണ് യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. 14 ജില്ലകളിലായി 26 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 28ന് തിരുവനന്തപുരത്താണ് സമാപിക്കുക.

Exit mobile version