മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചും പച്ചതെറി വിളിച്ചു പറഞ്ഞും ‘അയ്യപ്പനെ’ സംരക്ഷിക്കാനിറങ്ങിയ ‘കുലസ്ത്രീകള്‍’; വന്‍പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

സംഘപരിവാറും കോണ്‍ഗ്രസും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി സര്‍ക്കാരിനെതിരായി മാര്‍ച്ചുകളില്‍ സ്ത്രീകളെ ഇറക്കി നേട്ടം കൊയ്യുകയാണ്.

പത്തനംതിട്ട: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ തെരുവിലിറങ്ങിയ ‘വിശ്വാസി’ സ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചൊരിഞ്ഞത് തെറിയഭിഷേകം. സംഘപരിവാറും കോണ്‍ഗ്രസും വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി സര്‍ക്കാരിനെതിരായി സംഘടിപ്പിക്കുന്ന മാര്‍ച്ചുകളില്‍ സ്ത്രീകളെ ഇറക്കി നേട്ടം കൊയ്യുകയാണ്.

സുപ്രീംകോടതി വിധിയെ പലരും കേരളത്തിന്റെ മുഖ്യമന്ത്രിയെ ചീത്തവിളിക്കാനും സര്‍ക്കാറിനെതിരായ ആയുധമാക്കാനുമുള്ള ആയുധമാക്കിയിരിക്കുകയാണ്. ബിജെപിയും ആര്‍എസ്എസുമാകട്ടെ ഓരോ ദിവസവും ഓരോ നിലപാടുമായി മാധ്യമങ്ങളില്‍ നിറയുന്നു.

ഇതിനിടെയാണ് ഞങ്ങള്‍ക്ക് കയറേണ്ട, കയറാന്‍ താല്‍പര്യമുള്ളവരും കയറേണ്ട എന്ന നിലപാടുമായി ഒരു കൂട്ടം ‘റെഡി ടു വെയ്റ്റ്’ സ്ത്രീകള്‍ തന്നെ രംഗത്തെത്തി ഞെട്ടിച്ചിരിക്കുന്നത്. ഇത്തരം കുലസ്ത്രീകള്‍ മറ്റ് സ്ത്രീകളുടെ അവകാശത്തിനെതിരെ സംസാരിക്കുന്നതും പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരത്തില്‍ മുഖ്യമന്ത്രിയെ ചീത്തവിളിക്കുന്ന രണ്ട് വനിതകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശബരിമലയില്‍ യുവതികള്‍ കയറേണ്ട എന്നുപറഞ്ഞ് ഇവര്‍ ചീത്തവിളിക്കുന്നത് പിണറായി വിജയനെയാണ്. ഭക്തിയില്‍ മതിമറന്നെന്നോണം ഇവര്‍ കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് ജാതി അധിക്ഷേപവും നടത്തുന്നു. കോടതി വിധി ഇഷ്ടപ്പെടാത്തവര്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നതും വിചിത്രമായി. എന്തായാലും സോഷ്യല്‍മീഡിയയില്‍ ഈ സ്ത്രീകളുടെ ചീത്തവിളിക്കെതരിരെ ട്രോളും പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

Exit mobile version